മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണം; മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും രാഷ്ട്രപതിയെ കാണും
Saturday, March 22, 2025 1:16 PM IST
ചെന്നൈ: മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വിളിച്ചുചേര്‍ത്ത സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലപുനർനിർണയ നീക്കം പാർലമെന്റില്‍ യോജിച്ച് തടയും.
മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. ഇതിനായി മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്ട്രപതിയെ കാണും. പാർലമെന്റിൽ നീക്കങ്ങൾ ഏകോപിപ്പിക്കാൻ എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കും.
ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്രദിനമാണെന്നും സമ്മേളനത്തിൽ സ്റ്റാലിൻ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ഡല പുനർനിർണയം ഡെമോക്ലീസിന്റെ വാൾ പോലെ ഭീഷണി ഉയർത്തുന്നുവെന്ന് പിണറായി പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയ നീക്കം ബിജെപിക്ക് വേണ്ടിയാണ്. തെക്കേ ഇന്ത്യയിലെ സീറ്റുകൾ കാര്യമായി കുറയും. വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമമാണിത്.
കേന്ദ്രസർക്കാർ ചരിത്രത്തിൽ നിന്ന് പഠിക്കണം. ഫെഡറലിസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ്. വൈവിധ്യങ്ങളെ ഉൾകൊള്ളാത്ത മണ്ഡല പുനർനിർണയം നീതിപൂർവം ആകില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ചെന്നൈയിൽ നടക്കുന്ന യോഗത്തിൽ 13 പാർട്ടികൾ പങ്കെടുക്കുന്നുണ്ട്.