ബുധനാഴ്ച തന്നെ ഭൂമിയെ തൊടും; സുനിത വില്യംസിന്റെ മടക്കയാത്രാ സമയം പുനഃക്രമീകരിച്ചു
Monday, March 17, 2025 2:23 PM IST
ന്യൂയോര്‍ക്ക്: സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ക്രൂ -9 സംഘത്തിന്റെ മടക്കയാത്രയുടെ സമയം പുനഃക്രമീകരിച്ച് നാസ.
ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെ യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും. തുടര്‍ന്ന് 10.35ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടും. തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം ബുധനാഴ്ച പുലർച്ചെ 3.27ഓടെ പേടകം ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങും.
ഞായറാഴ്ചയാണ് ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്. അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയത്.
സുനിതയ്ക്കും വിൽമറിനുമൊപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലേക്കു മടങ്ങുന്നുണ്ട്. ഭൂമിയിൽ അനുകൂല കാലാവസ്ഥയ്ക്ക് വേണ്ടിവന്നാൽ മടക്കയാത്രയ്ക്കു ചെറിയ താമസം ഉണ്ടായേക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
ബോയിംഗ് കന്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷണ വിക്ഷേപണത്തിലാണു സുനിതയും വിൽമറും കഴിഞ്ഞവർഷം ജൂൺ ആദ്യം ബഹിരാകാശ സ്റ്റേഷനിലെത്തിയത്. എട്ടു ദിവസത്തിനുശേഷം മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകത്തിനു തകരാർ ഉണ്ടായതോടെ ഇരുവരും ഒന്‍പതു മാസമായി സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു.