മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വിജയം
Saturday, March 15, 2025 6:28 AM IST
വാഷിംഗ്ടൺ ഡിസി: സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു. ഇന്നു പുലർച്ചെ ഇന്ത്യൻ സമയം 4.33 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.
നാല് ബഹിരാകാശ സഞ്ചാരികളാണ് ക്രൂ ടെൻ പേടകത്തിലുള്ളത്. ഞായറാഴ്ച രാത്രി ഒൻപതിന് ക്രൂ –10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. മാർച്ച് 19ന് സുനിത വില്യംസ് അടക്കം നാല് പേരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.
ലോഞ്ച് പാഡിലെ സാങ്കേതിക തകരാർ മൂലം മാർച്ച് 12ന് മാറ്റി വച്ച ദൗത്യമാണിത്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്കോവ് എന്നിവരുമായാണ് പേടകം പറന്നുയർന്നത്.
ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂണിൽ ഐഎസ്എസിൽ കുടുങ്ങിയത്.
നാസ കണക്കുകൂട്ടുന്നതിലും നേരത്തെ സുനിതയേയും ബുച്ചിനേയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരമാണ് തന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് വഴി ദൗത്യത്തിന് മസ്ക് സമ്മതം മൂളിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് വിൽമോറിനും വില്യംസിനും ഓർബിറ്റിംഗ് സ്റ്റേഷനിൽ പോയിരുന്നത്. എന്നാൽ മടങ്ങിവരവ് നീണ്ടു പോവുകയായിരുന്നു.