രണ്ടാംദിനം അപ്രതീക്ഷിത തകർച്ച, പിന്നാലെ വാലിൽ കുത്തി പ്രതിരോധം; വിദർഭ 379ന് പുറത്ത്
Thursday, February 27, 2025 1:16 PM IST
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭയ്ക്ക് മികച്ച സ്കോർ. രണ്ടാംദിനം ഒന്നാമിന്നിംഗ്സിൽ വിദർഭ 379 റൺസിനു പുറത്തായി. രണ്ടാംദിനം അപ്രതീക്ഷിത തിരിച്ചടി ലഭിച്ചെങ്കിലും അവസാന വിക്കറ്റിൽ ചെറുത്തുനില്പ് നടത്തിയ ഹർഷ് ദുബെയുടെയും നചികേത് ഭൂട്ടെയുടെയും കരുത്തിലാണ് വിദർഭ മികച്ച ടോട്ടൽ അടിച്ചെടുത്തത്.
ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഡാനിഷ് മലെവാർ (153), യഷ് താക്കൂർ (25), യഷ് റാത്തോഡ് (മൂന്ന്), നായകൻ അക്ഷയ് വഡ്കർ (23), അക്ഷയ് കർണേവാർ (12), നചികേത് ഭൂട്ടെ (32) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാംദിനം നഷ്ടമായത്.
നാഗ്പുരിലെ ജാംത വിസിഎ സ്റ്റേഡിയത്തില്‍ രണ്ടാംദിനം നാലിന് 239 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വിദർഭയെ മലെവാർ- യഷ് താക്കൂർ സഖ്യം അതിവേഗം 250 കടത്തി. ഇരുവരും ചേർന്ന് 51 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ മലെവാർ 150 പിന്നിട്ടു.
ഒടുവിൽ വിക്കറ്റിനു വേണ്ടി കിണഞ്ഞു ശ്രമിച്ച കേരളത്തിന് ആശ്വാസം പകർന്ന് എൻ.പി. ബേസിൽ എത്തി. ഇരട്ടസെഞ്ചുറി ലക്ഷ്യമാക്കി കുതിച്ച മലെവാറിനെ ബേസിൽ ബൗൾഡാക്കിയതോടെ വിദർഭ അഞ്ചിന് 290 റൺസെന്ന നിലയിലായി. 285 പന്തിൽ 15 ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 153 റൺസെടുത്ത മലെവാറാണ് വിദർഭ നിരയിൽ ടോപ് സ്കോറർ.
പിന്നാലെ നിലയുറപ്പിച്ച യഷ് താക്കൂറിനെയും പുറത്താക്കി ബേസിൽ വിദർഭയ്ക്ക് ഇരട്ടപ്രഹരമേല്പിച്ചു. പിന്നീട്, ഏദൻ ആപ്പിൾ ടോമിന്റെ ഊഴമായിരുന്നു. നിലയുറപ്പിക്കുന്നതിനു മുമ്പേ യഷ് റാത്തോഡിനെയും നിലയുറപ്പിക്കാൻ ശ്രമിച്ച അക്ഷയ് വഡ്കറെയും ഏദൻ പുറത്താക്കി. അക്ഷയ് കർണേവാറിനെ ജലജ് സക്സേനയും പുറത്താക്കിയതോടെ വിദർഭ ഒമ്പതിന് 335 റൺസെന്ന നിലയിലായി.
പിന്നീടാണ് വാലിൽ കുത്തി വിദർഭയുടെ പ്രതിരോധം. ക്രീസിൽ ഒന്നിച്ച ഹർഷ് ദുബെയും നചികേത് ഭൂട്ടെയും ചേർന്ന് സ്കോർ 370 കടത്തി. ഇരുവരും ചേർന്ന് 44 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 379 റൺസിൽ നില്‍ക്കെ എൻ.പി. ബേസിൽ ഒരിക്കൽകൂടി കേരളത്തിന്റെ രക്ഷകനായി. 32 റൺസെടുത്ത നചികേത് ഭൂട്ടെയെ വിക്കറ്റിനു പിന്നിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ച ബേസിൽ വിദർഭയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ആദ്യദിനം 12.5 ഓവറില്‍ മുന്നുവിക്കറ്റിന് 24 റണ്‍സ് എന്ന തകര്‍ച്ചയില്‍നിന്ന് ഡാനിഷ് മലെവാര്‍-കരുണ്‍ നായര്‍ സഖ്യം നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് വിദർഭ സുരക്ഷിത സ്കോറിലെത്തിയത്. ഒന്നാംദിനം രണ്ടും മൂന്നും സെഷനുകള്‍ പൂര്‍ണമായും നിയന്ത്രിച്ച മലെവാര്‍-കരുണ്‍ സഖ്യം 215 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ എത്തിച്ചത്. 188 പന്തില്‍ 86 റണ്‍സ് നേടിയാണ് കരുണ്‍ നായര്‍ പുറത്തായത്.
കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം, എം.ഡി. നിധീഷ് എന്നിവർ മൂന്നുവിക്കറ്റ് വീതവും എൻ.പി. ബേസിൽ രണ്ടുവിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.