സ്വർണം ഇന്നും റിവേഴ്സ് ഗിയറിൽ; പവന് കുറഞ്ഞത് 320 രൂപ
Thursday, February 27, 2025 12:14 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,010 രൂപയിലും പവന് 64,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,590 രൂപയിലെത്തി.
റിക്കാര്‍ഡ് ഉയരത്തില്‍ നിന്നു തിരിച്ചിറങ്ങിയ സ്വര്‍ണവില ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്.
ഈമാസം 25ന് രേഖപ്പെടുത്തിയ പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. അടുത്ത ദിവസം തന്നെ 65,000 എന്ന പുതിയ നാഴികക്കല്ല് കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് കഴിഞ്ഞ രണ്ടുദിവസമായി വില കുറയുന്നത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു.
തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപയും 10ന് 280 രൂപയും ഉയർന്ന സ്വർണം പിന്നീട് 64,000 രൂപയും കടന്നു കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 11ന് പവന് 64,480 രൂപയെന്ന പുതിയ ഉയരം കുറിച്ചു. വീണ്ടും റിക്കാര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ 15ന് സ്വര്‍ണവില 800 രൂപ ഇടിഞ്ഞു. പിന്നീട് കുതിപ്പ് വീണ്ടെടുത്ത സ്വർണം 20 ന് വീണ്ടും സർവകാല റിക്കാർഡിലെത്തുകയും ചെയ്തു. തുടർന്ന് കയറ്റിറക്കങ്ങൾക്കൊടുവിൽ 25ന് വീണ്ടും ചരിത്ര റിക്കാർഡിലെത്തുകയായിരുന്നു.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞദിവസം ഔൺസിന് 2,950 ഡോളർ കടന്ന് റിക്കാർഡിട്ട രാജ്യാന്തര സ്വർണവില താഴേക്കിറങ്ങിയത് കേരളത്തിലും ഇന്നു വില കുറയാൻ വഴിയൊരുക്കി. 2,904 ഡോളർ വരെ രാജ്യാന്തരവില താഴ്ന്നെങ്കിലും ഇപ്പോഴുള്ളത് 2,906 ഡോളറിലാണ്.
ഇന്നു ഡോളറിനെതിരെ രൂപ 19 പൈസ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അല്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടാകുമായിരുന്നു.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയിലാണ് വ്യാപാരം നടക്കുന്നത്.