ലഹരി ബോധവത്ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; അടിയന്തരപ്രമേയം സഭയിൽ അവതരിപ്പിച്ച് വിഷ്ണുനാഥ്
Tuesday, February 11, 2025 1:17 PM IST
തിരുവനന്തപുരം: ലഹരിക്കുടത്തില്നിന്ന് പുറത്തുവന്ന ഭൂതം കേരളത്തെ വലിഞ്ഞുമുറുക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും പഠനം നടത്തുന്നുണ്ടോയെന്ന് എംഎൽഎ ചോദിച്ചു.
സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച അടിയന്തരപ്രമേയം സഭയിൽ അവതരിപ്പിക്കുകയായിരുന്നു എംഎൽഎ. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴുകാരനെ പതിനഞ്ചുകാരൻ കൊലപ്പെടുത്തിയതും കുണ്ടറയില്‍ ലഹരിക്ക് അടിമയായ യുവാവ് അമ്മയേയും മുത്തച്ഛനെയും കൊലപ്പെടുത്തിയതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ എംഎല്‍എ പരാമര്‍ശിച്ചു.
നിയമങ്ങള്‍ ശക്തമാകണം. എക്സൈസ് വകുപ്പിനെ ആധുനികവത്കരിച്ചേ മതിയാകൂ. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വൈകുന്ന ഓരോ നിമിഷവും ഒരു തലമുറ തന്നെയാണ് കൈയില്‍നിന്ന് വഴുതിപ്പോകുന്നതെന്നും എംഎൽഎ ഓർമിപ്പിച്ചു.
ലഹരി ബോധവത്ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. സ്കൂളുകളില്‍ ഹരിയാന മോഡല്‍ സ്പോര്‍ട്സ് നഴ്സറികള്‍ സ്ഥാപിക്കണം. ആറ് മാസത്തില്‍ ഒരിയ്ക്കല്‍ കുട്ടികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തണം. കുട്ടികളില്‍ സ്വഭാവ മാറ്റങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.