രണ്ടാം മത്സരത്തിലും വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര സ്വന്തമാക്കി ഇന്ത്യ
Sunday, February 9, 2025 9:45 PM IST
കട്ടക്ക്: ടി20യ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയും സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരന്പര ഇന്ത്യ നേടിയത്.
നാല് വിക്കറ്റിനാണ് ഇന്നത്തെ മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും അക്സർ പട്ടേലിന്റേയും മികച്ച പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം ആറ്റ് വിക്കറ്റ് നഷ്ടത്തിൽ 33 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. 119 റൺസാണ് രോഹിത് ശർമ എടുത്തത്. 90 പന്തിലാണ് രോഹിത് മികച്ച സ്കോർ എടുത്തത്. 12 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
ശുഭ്മാൻ അർധ സെഞ്ചുറി നേടി. 60 റൺസാണ് ഗിൽ എടുത്തത്. ശ്രേയസ് അയ്യർ 44ഉം അക്സർ പട്ടേൽ 41 ഉം റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടൺ രണ്ട് വിക്കറ്റെടുത്തു. ആദിൽ റഷീദും ഗസ് അറ്റകിൻസണും ലിയാം ലിവിംഗ്സ്റ്റണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ഇംഗ്ലണ്ട് 49.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 304 റൺസ് എടുത്തത്. ജോ റൂട്ടിന്റെയും ബെൻ ഡക്കറ്റിന്റെയും ലിയാം ലിവിംഗ്സ്റ്റണിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. ജോ റൂട്ടും ബെൻ ഡക്കറ്റും അർധ സെഞ്ചുറി നേടി.
69 റൺസെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറർ. ഡക്കറ്റ് 65 റൺസും ലിവിംഗ്സ്റ്റൺ 41 റൺസും ബട്ട്ലർ 34 റൺസും ബ്രൂക്ക് 31 റൺസും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും ഹർഷിത് റാണയും ഹർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം എടുത്തു.
മൂന്ന് മത്സരങ്ങളുള്ള പരന്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ നാല് വിക്കറ്റിനാണ് വിജയിച്ചത്. ബുധനാഴ്ച അഹമ്മദാബാദിലാണ് മൂന്നാം മത്സരം.