ഗാലെ ടെസ്റ്റ്: ലങ്കയ്ക്ക് കൂറ്റൻ സ്കോർ; കീവീസ് പതറുന്നു
Friday, September 27, 2024 7:28 PM IST
ഗാലെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്കോർ. സ്കോർ: ശ്രീലങ്ക 602/5 (ഡിക്ലയർ) ന്യൂസിലന്റ് 22/2. ഒന്നാം ഇന്നിംഗ്സിൽ ലങ്ക നേടിയ 602 റൺസിന് മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്റ് 22 റൺസിന് രണ്ട് എന്നി നിലയിലാണ്.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എയ്ഞ്ചലോ മാത്യൂസ് (88), ധനഞ്ജയ ഡി. സിൽവ (44), കൗശൽ മെൻഡിസ് (106), കമിന്ദു മെന്‍ഡിസ് (182 ) ദിനേശ് ചാണ്ഡിമാൽ (116), ദിമുക്ത് കരുണരത്നെ (46) എന്നിങ്ങനെ ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു.
ഇതോടെ ലങ്കൻ സ്കോർ ബോർഡിൽ കൂറ്റൻ സ്കോർ പിറന്നു. കീവിസ് നിരയിൽ ഗ്ലെൻ ഫിലിപ്സ് മൂന്നും ടിം സൗത്തി ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡിന് ഓപ്പണർമാരായ ടോം ലഥാമിന്റെയും (2) കോൺവേയെയും(9) നഷ്ടമായി. കെയ്ൻ വില്യംസൺ ആറ് റൺസോടെയും നൈറ്റ് വാച്ചമാൻ അജാസ് പട്ടേലുമാണ് ക്രീസിൽ. ശ്രീലങ്കയ്ക്കായി പ്രബത് ജയസൂര്യ, അസിത ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
റിക്കാർഡുംമായി കമിന്ദു മെന്‍ഡിസ്
പുറത്താവാതെ 182 റണ്‍സ് നേടിയതോടെ കമിന്ദു മെന്‍ഡിസ് ഒരു റിക്കാർഡ് സ്വന്തം പേരിൽ കുറിച്ചു. ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനൊപ്പം എത്തിയിരിക്കുകയാണ് കമിന്ദു. 13 ഇന്നിംഗ്സുകളിൽ നിന്നാണ് കമിന്ദു ഈ നേട്ടം സ്വന്തമാക്കിയത്.
കമിന്ദുവിനൊപ്പം ഒന്നാം സ്ഥാനത്ത് മൂന്ന് പേര് കൂടിയുണ്ട്. മുന്‍ ഇംഗ്ലണ്ട് താരം ഹൊബെര്ട്ട് സട്ട്ക്ലിഫെ, മുന്‍ വിന്‍ഡീസ് താരം വീകെസ് എന്നിവരാണ് മറ്റുതാരങ്ങള്‍. നീല്‍ ഹാര്‍വി (ഓസ്ട്രേലിയ), വിനോദ് കാംബ്ലി (ഇന്ത്യ) എന്നിവരാണ് 14 ഇന്നിംഗ്സുകളില്‍ നിന്ന് 1000 പിന്നിട്ടവരാണ്.