നനഞ്ഞ ഔട്ട്ഫീൽഡ്: കാണ്‍പുരില്‍ ടോസ് വൈകുന്നു
Friday, September 27, 2024 10:09 AM IST
കാണ്‍പുര്‍: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് വൈകുന്നു. വ്യാഴാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞതാണ് മത്സരം വൈകാന്‍ കാരണം. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തേതാണ് ഇന്ന് ആരംഭിക്കുന്നത്.
ചെപ്പോക്കിലേതുപോലെ ചുവന്ന പിച്ചല്ല ഗ്രീൻ പാർക്കിലേത്. ചെന്നൈയിൽ ഇന്ത്യ മൂന്നു പേസർമാരുമായി ആയിരുന്നു കളിച്ചത്. എന്നാൽ, മൂന്നാം പേസറിനു പകരം ഇന്ത്യ മൂന്നാം സ്പിന്നർ എന്ന തന്ത്രത്തിലേക്കു ചുവടു മാറാൻ സാധ്യതയുണ്ട്.
കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാനാണ് സാധ്യത. അതോടെ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരിൽ ഒരാൾ അന്തിമ ഇലവനിൽനിന്നു പുറത്തായേക്കും. ചെന്നൈയിൽ ജയിച്ച ടീമിനെ നിലനിർത്താൻ ക്യാപ്റ്റൻ രോഹിത് തീരുമാനിക്കുമോ എന്നും കണ്ടറിയണം.
2-0നു പരന്പര തൂത്തുവാരാനാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്. അതേസമയം, ജയത്തോടെ പരന്പര 1-1 സമനിലയിലാക്കാനുള്ള ശ്രമമാണ് ബംഗ്ലാദേശ് നടത്തുക.
നേരത്തെ, കാണികളെ പൂർണമായി ഉൾക്കൊള്ളാൻ മാത്രം ഗ്രീൻ പാർക്ക് സ്റ്റേഡിയം സുരക്ഷിതമല്ലെന്ന് ഉത്തർപ്രദേശ് പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ് അറിയിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ ഒരു ഭാഗം സുരക്ഷിതമല്ലെന്നാണു പിഡബ്ല്യുഡി അറിയിച്ചത്.
എന്നാൽ, ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (യുപിസിഎ) ഈ ആരോപണം തള്ളിയിട്ടുണ്ട്. 10,000 ബാൽക്കണി ടിക്കറ്റ് ഉള്ളതിൽ 7,200 എണ്ണം മാത്രമേ വിൽപ്പന നടത്തിയിട്ടുള്ളൂ എന്ന് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
2021 ഡിസംബറിനുശേഷം ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇതുവരെ ഇന്ത്യ 23 ടെസ്റ്റ് കളിച്ചിട്ടുണ്ട്. അതിൽ ഏഴ് എണ്ണത്തിൽ ജയിച്ചു. മൂന്നു തോൽവി വഴങ്ങി. 13 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
2021 ഡിസംബറിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയിരുന്നു. ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിലെ ഒന്‍പത് വിക്കറ്റ് ഇന്ത്യ വീഴ്ത്തിയെങ്കിലും സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. 1983-ൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് ഗ്രീൻ പാർക്കിൽ ഇന്ത്യ അവസാനമായി പരാജയപ്പെട്ടത്.