ട്രംപിന് നേരെയുണ്ടായ വധശ്രമം; സീക്രട്ട് സർവീസ് മേധാവി രാജിവച്ചു
Wednesday, July 24, 2024 12:41 AM IST
വാഷിംഗ്ടൺ : മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ തുടർന്ന് യുഎസ് സീക്രട്ട് സർവീസിന്റെ മേധാവി കിംബർലി ചീയറ്റിൽ രാജിവച്ചു. ട്രംപിന് നേരെയുണ്ടായ ആക്രമണം തടയുന്നതിൽ സുരക്ഷാ പാളിച്ചകൾ ഉണ്ടായി എന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണ് രാജി.
ട്രംപിനെതിരായ വധശ്രമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് കിംബര്‍ലി തിങ്കളാഴ്ച സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ ഏജന്‍സിയുടെ പ്രധാനപ്പെട്ട വീഴ്ചകളിലൊന്നാണ് ഇതെന്നും അവര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ കിംബർലി ചീയറ്റിലിനെ ജനപ്രതിനിധി സഭ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രംപിന് സുരക്ഷ വർധിപ്പിച്ചിരുന്നതായും കിംബർലി വിശദമാക്കി. സഭാസമിതിയുടെ ആദ്യ ഹിയറിംഗാണ് തിങ്കളാഴ്ച നടന്നത്.
യുഎസ് പ്രസിഡന്റിനും മുന്‍ പ്രസിഡന്റുമാര്‍ക്കും സുരക്ഷയൊരുക്കാന്‍ ചുമതലപ്പെട്ട സീക്രട്ട് സര്‍വീസിന് വീഴ്ചയുണ്ടായെന്ന് റിപ്പബ്ലിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിച്ചിരുന്നു. അതേസമയം കിംബര്‍ലിയുടെ രാജി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വാഗതം ചെയ്തു.
ജൂലൈ 13നാണ് പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിന് നേരം വധശ്രമമുണ്ടായത്. ഇരുപതുകാരനായ അക്രമി ട്രംപിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ട്രംപിന്റെ ചെവിയിൽ മുറിവേറ്റിരുന്നു.