സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം ; ജോയിയുടെ വീട് പ്രതിപക്ഷനേതാവ് സന്ദർശിച്ചു
Friday, July 19, 2024 8:29 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് ശുചീകരിക്കുന്നതിനിടെ അപകടത്തിൽ മരിച്ച ജോയിയുടെ മാരായമുട്ടത്തെ വീട്ടിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സന്ദർശനം നടത്തി. കുടുംബത്തിന് സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അതു ലഭിച്ചാല്‍ മാത്രമെ ആ കുടുംബത്തിന് ജീവിച്ച് പോകാനാകൂ. എല്ലാവരും ചേര്‍ന്ന് ആ കുടുംബത്തെ സഹായിക്കണം.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിക്കുന്നവര്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ വിധി അനുസരിച്ചുള്ള തുക കൂടി ജോയിയുടെ കുടുംബത്തിന് നല്‍കണം.
ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. നഷ്ടപരിഹാരം നല്കാന് എംപി മുഖേന റെയില്‍വെയോടും ആവശ്യപ്പെടുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.