ജോയിയുടെ മരണം: അനുശോചനമറിയിച്ച് മുഖ്യമന്ത്രി; നഷ്ടപരിഹാരം നല്കുന്ന കാര്യം പരിഗണിക്കുമെന്ന് റവന്യു മന്ത്രി
Monday, July 15, 2024 1:18 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെൻ റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേന, അവരുടെ സ്കൂബാ ഡൈവിംഗ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നുവെന്നും പിണറായി വിജയൻ കുറിച്ചു.
അതേസമയം, ജോയിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യം മന്ത്രിസഭായോഗത്തിൽ ഉന്നയിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പ്രതികരിച്ചു. മാലിന്യത്തിനെതിരേയുള്ള യുദ്ധമാണ് ഇനി ഉണ്ടാകേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.