മുതലപ്പൊഴി: ശാശ്വത പരിഹാരം ഒന്നരവർഷത്തിനകമെന്ന് മന്ത്രി സജി ചെറിയാൻ
Monday, June 24, 2024 12:13 PM IST
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ഒന്നര വർഷത്തിനകം ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. എം. വിന്സന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്നും കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മണൽ മാറ്റി ചാലിന് ആഴം കൂട്ടുക, ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി, മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്നപരിഹാരത്തിന് ചെയ്യേണ്ടത്. മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചു. 65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി.ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നൽകി.കേന്ദ്രത്തിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം മരണങ്ങളെക്കുറിച്ചുള്ള സർക്കാർ കണക്ക് തെറ്റെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവെന്ന എം. വിൻസന്റ് ആരോപിച്ചു. രോഗി മരിച്ചിട്ടും മന്ത്രി ശസ്ത്രക്രിയയെ കുറിച്ച് വാചാലനാകുന്നു. അപകടം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നത് പട്ടിണി കൊണ്ടാണ്.ഡ്രൈഡ്ജിങ് ആണ് മുതലപ്പൊഴിയിലെ പ്രശ്നം.
ആവർത്തിച്ച് യോഗം കൂട്ടിയിട്ടും ഒന്നും നടക്കുന്നില്ല. ജെസിബി ഉപയോഗിച്ച് ഡ്രൈഡ്ജിംഗ് നടത്തി കണ്ണിൽ പൊടിയിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. കോടിക്കണക്കിന് രൂപ മുടക്കി ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്ന സർക്കാരിന് ഡ്രഡ്ജർ വാടക്ക് എടുക്കാൻ കഴിയില്ലേ എന്നും എം. വിൻസന്റ് ചോദിച്ചു.