ജാൻസൺ വീര്യത്തിൽ വിൻഡീസ് വീണു; തോൽവിയറിയാതെ ദക്ഷിണാഫ്രിക്ക സെമിയിൽ
Monday, June 24, 2024 11:45 AM IST
ആന്റിഗ്വ: ട്വന്റി-20 ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മഴനിയമപ്രകാരം ലക്ഷ്യം പുനർനിർണയിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 52 റൺസെടുത്ത റോസ്റ്റൺ ചേസ് ആണ് ടോപ് സ്കോറർ. കൈൽ മയേഴ്സ് (35), ആന്ദ്രെ റസൽ (15), അൽസാരി ജോസഫ് (11) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി തബ്റെയ്സ് ഷംസി 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസൻ, എയ്ഡൻ മാർക്രം, കേശവ് മഹാരാജ്, കഗീസോ റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയായി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ മഴ പെയ്തതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സാക്കി കുറച്ചു. 15 റൺസെടുക്കുന്നതിനിടെ റീസ ഹെന്റിക്സിനെയും (പൂജ്യം) ക്വിന്റൺ ഡി കോക്കിനെയും (12) നഷ്ടമായി. പിന്നാലെ സ്കോർ 42 റൺസിൽ നില്‍ക്കെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമും പുറത്തായതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി.
പിന്നാലെ, ക്രീസിൽ ഒന്നിച്ച ഹെൻറിച്ച് ക്ലാസനും (22) ട്രിസ്റ്റൺ സ്റ്റബ്സും (29) ചേർന്ന് 35 റൺസ് കൂട്ടുകെട്ട് ഉയർത്തി. എട്ടാം ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 77 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക പിന്നീട് തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ടു. അവസാന രണ്ടോവറില്‍ 13 റണ്‍സും അവസാന ഓവറില്‍ അഞ്ച് റണ്‍സുമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒബേദ് മക്കോയ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ മാര്‍ക്കോ ജാന്സൺ (14 പന്തില്‍ 21*) ദക്ഷിണാഫ്രിക്കയെ സെമിയിലെത്തിച്ചു.
വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് മൂന്നോവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അല്‍സാരി ജോസഫും ആന്ദ്രെ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഗ്രൂപ്പ് ഒന്നില്‍ നിന്ന് ചാമ്പ്യന്മാരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരെയാകും സെമിയില്‍ നേരിടേണ്ടിവരിക.