മദ്യദുരന്തം നിസാരമായി കാണാനാവില്ല, നഷ്ടപ്പെട്ടത് മനുഷ്യജീവനുകളാണ്: മദ്രാസ് ഹൈക്കോടതി
Friday, June 21, 2024 1:37 PM IST
ചെന്നൈ: കള്ളാക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ചെന്നൈ ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത് മനുഷ്യജീവനുകളാണ്. ഇതത്ര നിസാരമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു.
കള്ളാക്കുറിച്ചി വ്യാജമദ്യദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകനായ അഭിഭാഷകന് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍കാല മദ്യദുരന്തങ്ങളില്‍ നിന്നും സര്‍ക്കാര്‍ എന്തു പാഠം പഠിച്ചെന്ന് കോടതി ചോദിച്ചു. ഇവ സംബന്ധിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയോയെന്നും കോടതി ചോദ്യം ഉന്നയിച്ചു.
2023-ൽ വിളുപുരത്തും ചെങ്കൽപ്പേട്ടിലുമുണ്ടായ വിഷമദ്യദുരന്തത്തിൽ ഉണ്ടായ അറസ്റ്റ് വിവരങ്ങൾ സർക്കാരിന് വേണ്ടി ഹാജരായ എജി കോടതിയെ ബോധിപ്പിച്ചു.കള്ളാക്കുറിച്ചി ദുരന്തത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തെന്നും സിബിസിഐഡിക്ക് അന്വേഷണം കൈമാറിയെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെന്നും എജി കോടതിയെ അറിയിച്ചു.