നേപ്പാളിൽ ഇന്ത്യക്കാരി ഉൾപ്പടെ നാല് വിദേശികൾ മയക്കുമരുന്നുമായി പിടിയിൽ
Friday, June 21, 2024 1:20 AM IST
കാഠ്മണ്ഡു: നേപ്പാളിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായവരിൽ ഇന്ത്യക്കാരിയും. നാല് വിദേശ പൗരന്മാർക്കൊപ്പമാണ് യുവതിയും അറസ്റ്റിലായത്.
ടാൻസാനിയൻ പൗരനായ ഡൊണാൾഡ് ജാക്സൺ മബുഗ (39), ബൊളീവിയൻ യുവതി ലോറ ക്രൂസ് ടിക്കോൺ (33), വെനസ്വേലൻ പൗരനായ സൈമൺ ആന്റിനോ അൽഫോൻജോ റഡ (39), 27കാരിയായ ഇന്ത്യൻ യുവതി ലാൽരൂത സാംഗി എന്നിവരെയാണ് 158 മില്യൺ വിലമതിക്കുന്ന 4.504 കിലോ കൊക്കെയ്നുമായി അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പോലീസ് അറസ്റ്റിനെക്കുറിച്ച് അറിയിച്ചത്. എത്യോപ്യയിൽ നിന്ന് കാഠ്മണ്ഡുവിലെത്തിയ ഡൊണാൾഡ് മയക്കുമരുന്ന് നിറച്ച 18 പ്ലാസ്റ്റിക് കാപ്സ്യൂളുകൾ വിഴുങ്ങി. ഇയാളിൽ നിന്ന് ഒരു കിലോ 206 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു.
ബൊളീവിയൻ യുവതി ലോറ പരുത്തിയിൽ നിർമിച്ച 121 ബട്ടണുകളിൽ ഒളിപ്പിച്ച് രണ്ട് കിലോ 100 ഗ്രാം കൊക്കെയ്ൻ കൊണ്ടുവന്നതായി പോലീസ് പറഞ്ഞു. വെനസ്വേലൻ പൗരനായ സൈമൺ ഒരു കിലോ 198 ഗ്രാം ഭാരമുള്ള 39 കൊക്കെയ്ൻ കാപ്സ്യയൂളുകൾ വിഴുങ്ങി.
മയക്കുമരുന്ന് വാങ്ങുന്നതിനായി തമേലിലെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഇന്ത്യക്കാരി അറസ്റ്റിലായത്. മയക്കുമരുന്നുമായി ഡൽഹിയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.