നീറ്റ് പരീക്ഷ റദ്ദാക്കില്ല; എൻടിഎയിൽ സുതാര്യത ഉറപ്പാക്കാൻ സമിതി രൂപീകരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ
Thursday, June 20, 2024 7:49 PM IST
ന്യൂഡൽഹി: നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നീറ്റ് വിഷയവും നെറ്റ് വിഷയവും വ്യത്യസ്ഥമാണ്. നെറ്റിൽ ക്രമക്കേട് കണ്ടെത്തിയതിനാലാണ് അത് റദ്ദാക്കിയത്. നെറ്റ് ചോദ്യ പേപ്പർ ടെലിഗ്രാമിൽ അടക്കം എത്തിയതായി വിവരം ലഭിച്ചു. അതിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ബിഹാർ പോലീസ് ചില ക്രമക്കേടുകൾ നടന്നതായി അറിയിച്ചു. ഇത് എത്ര ഉന്നതനായാലും നടപടിയെടുക്കും. എൻടിഎയിൽ സുതാര്യത ഉറപ്പാക്കാൻ സമിതി രൂപീകരിക്കും. ഈ സമിതി നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻടിഎയിൽ മാറ്റങ്ങൾ വരുത്തും.
കള്ള പ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കരുതെന്ന് മന്ത്രി പറഞ്ഞു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ ബിഹാറില്‍ നാല് വിദ്യാര്‍ഥികള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലുകളില്‍ പുറത്ത് വരുന്നത്. പരീക്ഷയ്ക്ക് തലേദിവസം ചോദ്യ പേപ്പറുകളും ഉത്തരങ്ങളും ലഭിച്ചതായി വിദ്യാർഥികൾ പറഞ്ഞു.
പലര്‍ക്കും അടുത്ത ബന്ധുക്കള്‍ വഴിയാണ് ചോദ്യ പേപ്പറുകള്‍ ലഭിച്ചത്. മൊത്തം 17 പേരെയാണ് നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ മാത്രം അറസ്റ്റ് ചെയ്തത്.