മുതലപ്പൊഴിയിലെ അപകടങ്ങൾ; നിയമസഭാ മാര്‍ച്ചുമായി ലത്തീന്‍ അതിരൂപത
Thursday, June 20, 2024 12:28 PM IST
തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളിൽ പ്രതിഷേധിച്ച് നിയമസഭാ മാര്‍ച്ചുമായി ലത്തീന്‍ അതിരൂപത. പ്രതീകാത്മക ശവമഞ്ചവുമായി നടത്തിയ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്ന് രാവിലെയും ഒരാൾക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിലാണ് പ്രതിഷേധം. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ ഇത് പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ലത്തീന്‍ അതിരൂപത വികാര്‍ ജനറാള്‍ ഫാ.യൂജിൻ പെരേര പറഞ്ഞു.
മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാമെന്ന് വിഴിഞ്ഞം സമരകാലത്ത് ഉറപ്പ് നൽകിയതാണ്. എന്നാൽ മത്സ്യതൊഴിലാളികൾക്ക് സുരക്ഷാ സംവിധാനം ഒരുക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല, 80-ല്‍ അധികം പേര്‍ക്കാണ് ഇവിടെ ജീവന് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതലപ്പൊഴിയില്‍ ഇന്ന് മാത്രം രണ്ട് അപകടങ്ങളാണ് ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തിലാണ് മത്സ്യതൊഴിലാളിക്ക് ജീവൻ നഷ്ടമായത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടർ(50) ആണ് മരിച്ചത്.
പുലർച്ചെ അഞ്ചോടെ വീണ്ടും ചെറുവള്ളം മറിഞ്ഞു. ഇതിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി നീന്തി രക്ഷപെടുകയായിരുന്നു.