മന്ത്രിമാരുടെ ഓഫീസുകളിലെ വാഹന ഉപയോഗം തോന്നുംപടി
Tuesday, June 18, 2024 7:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് സർക്കാർ വാഹനം ഉപയോഗം തോന്നുംപടി. ഓഫീസ് അസിസ്റ്റന്റുമാർ വരെ വകുപ്പിലെ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായും സ്വന്തം വീട്ടിൽ വരുന്നതിനും പോകുന്നതിനും ഇത്തരത്തിൽ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നതായുമാണ് പരാതി.
ഇത്തരത്തിൽ സർക്കാർ ഖജനാവിന് വൻതോതിലുള്ള നഷ്ടമാണ് സംഭവിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിൽ സർക്കാർ വാഹനം ഉപയോഗിക്കാൻ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് മാത്രമാണ് സർക്കാർ അനുമതി നല്കിയിട്ടുള്ളത്. അതും നിശ്ചിത കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ. വാഹനം ഉപയോഗിക്കുന്നത് കൃത്യമായി ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും വേണം.
എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ തോന്നുംപടിയുള്ള വാഹന ഉപയോഗം. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ അന്വേഷണവും പരിശോധനയും വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ആവശ്യമില്ലാതെയുള്ള ജീവനക്കാരുടെ വാഹന ഉപയോഗത്തിനെതിരേ ചില ഉദ്യോഗസ്ഥർ തന്നെ രംഗത്തു വന്നിരുന്നു.
അനാവശ്യമായി ഇത്തരത്തിൽ വാഹനം ഉപയോഗിച്ച് സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കുന്ന സംഭവം അറിയാമെങ്കിലും പേടിച്ച് പലരും ഇക്കാര്യം പുറത്തുപറയാനും മടിക്കുന്നു. ഓരോ മന്ത്രിമാരുടെയും ഓഫീസുമായി ബന്ധപ്പട്ട് വാഹനങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിരീക്ഷണം നടത്തുകയും അനധികൃത ഉപയോഗത്തിനെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.