ലോക കേരള സഭ പിരിവുയന്ത്രം: ചെറിയാൻ ഫിലിപ്പ്
Thursday, June 13, 2024 8:54 PM IST
തിരുവനന്തപുരം: ഭൂലോക തട്ടിപ്പായി മാറിയ ലോക കേരള സഭ സിപിഎമ്മിന്റെ പിരിവു യന്ത്രമാണെന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലോക കേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം വിദേശ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ പണം സമാഹരിച്ചത്.
സിപിഎം ആഭിമുഖ്യമുള്ള വിദേശത്തെ കടലാസു സംഘടനകളുടെ പ്രതിനിധികളോ സിപിഎം ഫ്രാക്ഷൻ നോമിനികളോ ആണ് സഭാംഗങ്ങളിൽ അധികവും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്ക് ദക്ഷിണ നൽകിയാണ് ചില പ്രാഞ്ചിയേട്ടൻമാർ സഭാംഗത്വം നേടിയിട്ടുള്ളത്.
ലോക കേരള സഭ ഒരു മച്ചി പശുവാണ്. നടന്ന മൂന്നു സഭകളുടെയും തീരുമാനങ്ങളോ നിർദേശങ്ങളോ നടപ്പാക്കിയിട്ടില്ല. പ്രോഗ്രസ് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കേരള വികസനത്തിനോ, വിദേശ നിക്ഷേപ സമാഹരണത്തിനോ, പ്രവാസ പ്രശ്ന പരിഹാരത്തിനോ ലോക കേരള സഭ ഒരു സംഭാവനയും ചെയ്തിട്ടില്ല. ഖജനാവിലെ കോടികൾ ധൂർത്തടിച്ചുള്ള പ്രസംഗ മത്സരവും മൃഷ്ടാന്ന ഭോജനവും കലാപ്രകടനവുമാണ് ലോക കേരള സഭയുടെ സ്ഥിരം കാര്യപരിപാടിയെന്നു ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു.