പത്താംക്ലാസ് വിദ്യാർഥിക്ക് മർദനം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Saturday, June 8, 2024 2:38 PM IST
വയനാട്: മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥി ശബരിനാഥിന് ക്രൂരമർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ - അക്കാഡമിക്സ് എ. അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി.
വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും ശബരിനാഥിനെയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. റാഗിംഗ് ഒരു കാരണവശാലും കാമ്പസിൽ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഷയം സംബന്ധിച്ച് വയനാട് എസ്പിയുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. വിദ്യാർഥിയുടെ അമ്മയെയും സ്കൂൾ പിടിഎ പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.
സംഭവത്തിൽ രണ്ടു വിദ്യാർഥികളെ ഏഴു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രത്യേക കമ്മറ്റി രൂപീകരിച്ച് സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിന് (15) സഹപാഠികളുടെ മര്‍ദനമേറ്റത്. പരിചയപ്പെടാനെന്നു പറഞ്ഞു ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയവര് കത്രിക ഉള്‍പ്പെടെ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നു ശബരിനാഥ് പറയുന്നു. നെഞ്ചിലും മുഖത്തും ചെവിക്കും പരിക്കുണ്ട്.
റാഗിംഗിനു ഇടയിലാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പരിക്കേറ്റ കുട്ടിക്ക് താലൂക്ക് ഗവ.ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമം നടന്നതായും അവര്‍ കുറ്റപ്പെടുത്തി.
ശബരിനാഥ് നിലവില്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.