ആര്‍ജെഡി നിലപാടു കടുപ്പിക്കുന്നു; മന്ത്രിസ്ഥാനത്തിനു സമ്മര്‍ദം
Friday, June 7, 2024 8:12 PM IST
കോഴിക്കോട്: രാജ്യസഭാസീറ്റും സംസ്ഥാന മന്ത്രിസ്ഥാനവും ലഭിക്കാത്തതില്‍ അസംതൃപ്തരായ ആര്‍ജെഡി നിലപാടു കടുപ്പിക്കുന്നു. മുന്നണി നല്കിയ ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ രാജിവച്ച് പ്രതിഷേധിക്കാന്‍ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നുവെങ്കിലും അതു നടപ്പായിട്ടില്ല.
ഒരു കോര്പറേഷന് ചെയര്മാന് സ്ഥാനവും അഞ്ചു അംഗങ്ങളുമാണ് പാര്‍ട്ടിക്കുള്ളത്. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ആര്‍ജെഡിക്കു നല്‍കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് പാര്‍ട്ടിക്ക് നിലവില്‍ പ്രധാന സ്ഥാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നതാണ്.
സംസ്ഥാന മന്ത്രിസഭയില്‍ ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്. ഐഎന്‍എലിന്റെ മന്ത്രി അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും രണ്ടര വര്‍ഷത്തിനുശേഷം അടുത്തിടെയാണ് രാജിവച്ചത്.
പകരം കോണ്‍ഗ്രസ്-എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനും കേരളാ കോണ്‍ഗ്രസ് -ബിയിലെ ഗണേഷ് കുമാറും മന്ത്രിമാരായി. എന്നാല്‍ യുഡിഎഫില്‍നിന്ന് ഇടതുമുന്നണിയില്‍ തിരിച്ചെത്തിയ ആര്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ല.
മുന്‍മന്ത്രി കെ.പി. മോഹനന് നിയമസഭയില്‍ അംഗമാണ്. ഈയടുത്ത് മന്ത്രിസ്ഥാനം നല്കിയ പാര്‍ട്ടികളേക്കാള്‍ അണികളും വോട്ടര്‍മാരും ഉള്ള പാര്‍ട്ടിയാണ് ആര്‍ജെഡി എന്നിരിക്കെ പാര്‍ട്ടി അനുഭവിക്കുന്ന അവഗണനയില്‍ അണികള്‍ തീര്‍ത്തും അസംതൃപ്തരാണ്.
മന്ത്രി കെ. രാധാകൃഷ്ണന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മന്ത്രിസഭാ പുനസംഘടന അടുത്തനാളുകളില്‍ നടക്കാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസം ചേരുന്ന സിപിഎമ്മിന്റെ നേതൃയോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും.
പുനസംഘടന വരുമ്പോള്‍ തങ്ങള്‍ക്കൊരു മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ആര്‍ജെഡിയുടെ നിലപാട്. അതേസമയം, കടുത്ത അവഗണന നേരിടുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി വിടണമെന്ന ആവശ്യവും പ്രവര്‍ത്തകരില്‍ ശക്തമാണ്.
എല്‍ഡിഎഫില്‍ നിന്നിട്ടു സ്ഥാനങ്ങളൊന്നും ലഭിക്കാത്തതിനാല്‍ മുന്നണി മാറണമെന്ന ആവശ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റമാണ് അവര്‍ക്ക് ആവേശം നല്‍കുന്നത്.