ഇക്കുറി കെ. മുരളീധരനു കുത്തുകിട്ടിയത് മുന്നിൽനിന്നോ പിന്നിൽനിന്നോ
Tuesday, June 4, 2024 11:18 PM IST
തൃശൂർ : കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് വിജയിച്ചില്ല. കെ. മുരളീധരൻ വീണ്ടും ലീഡറുടെ തട്ടകത്തിൽ കുത്തേറ്റു വീണു. ഇക്കുറി മുരളിക്ക് കുത്തുകിട്ടിയത് മുന്നിൽ നിന്നോ പിന്നിൽ നിന്നോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളം ഉന്നയിക്കുന്നത്.
മുരളിക്ക് വിജയസാധ്യത ഏറെയുണ്ടായിരുന്ന വടകരയിൽ നിന്നു തൃശൂരിലെ സ്ഥാനാർഥിയായി നേരത്തെ നിശ്ചയിച്ചിരുന്ന ടി.എൻ. പ്രതാപനെ മാറ്റി മുരളിയെ മത്സരിപ്പിച്ചത് പ്രതാപനെക്കാൾ മുരളിക്ക് തൃശൂരിൽ സാധ്യത ഉണ്ടെന്ന വിശ്വാസത്തിലാണ്.
എന്നാൽ വടകര വിട്ട് തൃശൂരിലേക്ക് മത്സരിക്കാൻ വരാൻ മുരളിക്കും താത്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും മുരളിയെ തൃശൂരിലേക്ക് മത്സരിപ്പിക്കാൻ കൊണ്ടുവന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു. വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിന്റെ കറുത്ത ഓർമകൾ വേട്ടയാടുന്നതു കൊണ്ടാകാം മുരളി തൃശൂരിൽമത്സരിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞത്.
2004 ഫെബ്രുവരിയിൽ മുരളീധരൻ കേരള നിയമസഭയിൽ അംഗമായിരുന്നില്ലെങ്കിലും എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി നിയമിതനായി. മന്ത്രിയായി തുടരാൻ ആറുമാസത്തിനകം ഒരു സീറ്റ് നേടേണ്ടതായിരുന്നുവെങ്കിലും വടക്കാഞ്ചേരിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തുടർന്ന്, ആ വർഷം മേയിൽ അദ്ദേഹം രാജിവച്ചു. ഒരിക്കലും എംഎൽഎ ആകാത്തതും നിയമസഭയെ അഭിമുഖീകരിക്കാത്തതുമായ ഏക സംസ്ഥാന മന്ത്രിയാണ് അദ്ദേഹം.
വടക്കാഞ്ചേരിയിലെ പരാജയം കെ. മുരളീധരന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പാർട്ടി മാറലും, പല സഖ്യങ്ങളിൽ ചേരലും തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയവുമൊക്കെ മുരളിയെ തളർത്തുകയല്ല മറിച്ച് കൂടുതൽ ശക്തനാക്കുകയാണു ചെയ്തത്.
2011ൽ കോൺഗ്രസിലേക്കു തിരിച്ചുവന്ന മുരളീധരൻ പിന്നീട് അങ്ങോട്ട് തുടർച്ചയായ വിജയങ്ങൾ തന്റെ പൊളിറ്റിക്കൽ കരിയറിൽ എഴുതിച്ചേർത്തു. ചെറിയാൻ ഫിലിപ്പ്, കുമ്മനം രാജശേഖരൻ, പി ജയരാജൻ എന്നിവരെയെല്ലാം വിവിധ തെരഞ്ഞെടുപ്പുകളിൽ മുട്ടുകുത്തിച്ച മുരളീധരന് പക്ഷേ പിതാവിന്റെ സ്വന്തം തട്ടകമായ തൃശൂരിൽ വീണ്ടും കാലിടറി. കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട് എന്ന സൂചനകളാണ് ഇപ്പോൾ ഉള്ളത്. ഇടത് - ബിജെപി സഖ്യം ഉണ്ടെന്ന് മുൻകൂർ ജാമ്യം എന്നപോലെ മുരളീധരൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
പത്മജ കോൺഗ്രസ് വിട്ടുപോയതിന്റെ ഇഫക്ട് കാര്യമായി മുരളിയുടെ പരാജയത്തിന് കാരണമായിട്ടില്ലെങ്കിലും നേരിയ ഒരു അംശം അതും കൂടിയാണ്. മുന്പ് തനിക്കുവേണ്ടി പാർട്ടി ഒറ്റക്കെട്ടായി പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നില്ലെന്ന് പത്മജ ആരോപിച്ചിരുന്നു.
മുരളിയുടെ പരാജയകാരണം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കാൻ പോകുന്നത്. വലിയൊരു വെട്ടി നിരത്തിലിന്റെയും പുനഃസംഘടനയുടെയും കാഹളമാണ് മുരളിയുടെ പരാജയത്തോടെ മുഴങ്ങി കേൾക്കുന്നത്. ഷുവർ സീറ്റിൽ നിന്ന് പുവർ സീറ്റിലേക്ക് മുരളിയെ മാറ്റിയതിനും നേതൃത്വം മറുപടി പറയേണ്ടി വരും.