എഎപിയെ ഇല്ലാതാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് കേജരിവാൾ; പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു
Sunday, May 19, 2024 1:45 PM IST
ന്യൂഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ എഎപി നടത്തുന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകരോട് പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ബിജെപി ഓഫീസിലേക്കുള്ള വഴി തടഞ്ഞതോടെ ബാരിക്കേഡിന് മുന്നിൽ നിലയുറപ്പിച്ച് കേജരിവാള്‍ പ്രവർത്തകരെ അഭിസംബോധന ചെയ്തു.
ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് കേജരിവാൾ ആരോപിച്ചു. എഎപിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുകയാണ്. എഎപിക്ക് ഉള്ളിൽ ഒരു ഓപ്പറേഷൻ ചൂൽ ബിജെപി നടത്തുകയാണ്. ഒരു നേതാവിനെ അകത്തിട്ടാൽ നൂറ് നേതാവ് വരും. ഒരു കേജരിവാളിനെ അറസ്റ്റ് ചെയ്താൽ നൂറു കേജരിവാൾ ജന്മമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘എഎപിയുടെ വളർച്ചയിൽ മോദിക്ക് ആശങ്കയാണ്. അതിന്റെ ഭാഗമായാണ് എന്നെയും മനീഷ് സിസോദിയയെയും ജയിലിൽ അടച്ചത്. ഡൽഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താൻ ആം ആദ്മി പാർട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബിജെപിക്ക് അതിനു കഴിയില്ല. വരുംകാല രാഷ്ട്രീയത്തിൽ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാർട്ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ട്.’ - കേജരിവാൾ പറഞ്ഞു.
പഞ്ചാബിലും ഡല്‍ഹിയിലും ആംആദ്മി പാർട്ടിക്ക് വോട്ട് നൽകി മറുപടി കൊടുക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു. അതേസമയം, പ്രസംഗത്തിനിടെ കേജരിവാളിനെതിരെ മുദ്രാവാക്യം വിളിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ 144 പ്രഖ്യാപിച്ചിരുന്നു. എഎപി ആസ്ഥാനത്തിനു മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.