ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്കെതിരായ വ്യാജലഹരിക്കേസ്; സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി
Saturday, March 2, 2024 10:28 AM IST
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. ഏത് സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്ന് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കേസില്‍ ആരോപണവിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണി 72 ദിവസമാണ് വ്യാജ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞത്. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇത് ഗൗരവമുള്ള വിഷയമാണെന്നും ലാഘവത്തോടെ കാണാനാകില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 27നാണ് ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പ് കണ്ടെത്തിയതിനെ തുടർന്ന് ഷീലാ സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലഹരിമരുന്ന് അല്ലെന്ന് തെളിഞ്ഞു.
തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും ഷീലയെ കള്ളക്കേസിൽ കുടുക്കിയതിന്റെ കാരണം പുറത്തു വന്നിട്ടില്ല.