ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: വട്ടംചുറ്റി പോലീസ്
എസ്.ആർ. സുധീർകുമാർ
Wednesday, November 29, 2023 4:45 PM IST
കൊല്ലം: ഓയൂരിൽനിന്ന് ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇനിയും പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. സംഘത്തിലുള്ളവർ നിലവിൽ കാണാമറയത്താണെങ്കിലും അവരിലേക്ക് എത്താൻ ഇനി അധികദൂരവും സമയവും വേണ്ടിവരില്ല എന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്.
അതേസമയം കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നേരത്തേ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടു. ദൃക്സാക്ഷി നൽകിയ വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ ചിത്രം തയാറാക്കിയത്.
അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് മണിക്കൂറുകൾക്ക് മുന്പാണ് കണ്ണനല്ലൂരിലെ വീട്ടിൽ ഒരു സ്ത്രീയും പുരുഷനും സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയത്. ഈ സ്ത്രീയുടെ രേഖാചിത്രം അബിഗേലിനെ കാണിച്ച് ഒരാൾ തന്നെയാണോ എന്ന് പോലീസ് ഉറപ്പുവരുത്തും. രണ്ടും ഒരാളല്ലെങ്കിൽ സംഘത്തിൽ ഒന്നിൽ കൂടുതൽ സ്ത്രീകളുണ്ടോയെന്നും ഒരേ സംഘം തന്നെയാണോയെന്നും അന്വേഷിക്കേണ്ടതുണ്ട്.
അതേസമയം അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം ഇന്ന് തയാറാക്കും. കഴിഞ്ഞദിവസം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആദ്യം അബിഗേലിനെ ആദ്യം കണ്ടെത്തിയത് കൊല്ലം എസ്എൻ കോളജിലെ മൂന്ന് വിദ്യാർഥിനികളാണ്.
മുഖം മറച്ചിരുന്നങ്കിലും പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ ഇവർ വ്യക്തമായി കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർഥിനികളുടെ മൊഴി പ്രകാരം ആയിരിക്കും രേഖാചിത്രം തയാറാക്കുക. വിദ്യാർഥിനികളോട് ഇതിനുവേണ്ടി ഇന്ന് ഈസ്റ്റ് സ്റ്റേഷനിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംഭവത്തിലും ഉൾപ്പെട്ട യുവതി ഒരാൾ തന്നെ ആയിരിക്കാം എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥരിൽ ബലപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ സംഭവത്തിൽ പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. എങ്കിലും തിരുവനന്തപുരത്തേക്ക് കടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല. സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിക്കുന്നില്ല. സംഘത്തിന് പുറത്തുനിന്ന് പലതവണ സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
സംഭവത്തിന് പിന്നിൽ അടിമുടി ദുരൂഹതകൾ ഉണ്ടെന്ന് തന്നെയാണ് പോലീസ് നിഗമനം. ഇതിന്റെ ചുരുൾ അഴിക്കുക അൽപ്പം ശ്രമകരമാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇവരുടെ ഇതുവരെയുള്ള നീക്കങ്ങളിൽ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്.
നേരത്തെ ചില സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുട്ടിയെ കണ്ടെത്തിയിട്ടും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പോലീസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. അതേസമയം, തട്ടിക്കൊണ്ട് പോകലിന് സംഘം ഉപയോഗിച്ച കാറിനെക്കുറിച്ച് ചില സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികൾ കുട്ടിയുമായി തങ്ങിയ വലിയ വീട് എവിടെയാണെന്ന കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തതയും ഇല്ല. വീട് പാരിപ്പള്ളിയിലോ കൊല്ലം ടൗണിലോ ആകാനാണ് സാധ്യത. പോലീസിന്റെ നീക്കങ്ങൾ സംഘം സൂഷ്മമായി നിരീക്ഷിക്കുന്നതായി സംശയമുണ്ട്.
ഇവരെ കണ്ടെത്തുന്നതിന് കൊല്ലം സിറ്റി പോലീസിലെ നാല് സംഘങ്ങൾ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലടക്കം പരിശോധനകൾ ആരംഭിച്ചു. മുമ്പ് തട്ടിപ്പ് കേസിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ വിശദമായി സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
അതേസമയം കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ കഴിയുന്ന അബിഗേൽ സാറ ഇന്ന് വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങിയേക്കും. അതിന് മുമ്പ് ഒരിക്കൽക്കൂടി വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. ആശുപത്രിയിൽ എത്തി മജിസ്ട്രേറ്റ് മൊഴിയെടുക്കും. ജില്ലാ ശിശുക്ഷേമ സമിതിയും കുട്ടിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയും. ഇതൊക്കെ പൂർത്തിയായ ശേഷമായിരിക്കും കുട്ടി വീട്ടിലേക്ക് മടങ്ങുക.