സിക്കിമിലെ പ്രളയം; ഏഴു സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്; മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു
Wednesday, October 4, 2023 2:43 PM IST
ഗാംഗ്ടോക്ക്: സിക്കിമില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍പ്പെട്ട് കാണാതായ 23 സൈനികരില്‍ ഏഴു പേരുടെ മരണം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും വിവരമുണ്ട്.
ടീസ്റ്റ നദി കരകവിഞ്ഞ് ആര്‍മി ക്യാമ്പുകള്‍ വെള്ളത്തിലായതോടെയാണ് സൈനികരെ കാണാതായത്. സിംഗ്താമിനു സമീപമുള്ള ബര്‍ദാംഗില്‍ പാര്‍ക്ക് ചെയ്തിരുന്ന 41 സൈനിക വാഹനങ്ങളും ഒഴുകിപ്പോയി.
ടീസ്റ്റയ്ക്കു മുകളിലുണ്ടായിരുന്ന സിംഗ്താം പാലം തകര്‍ന്നുവീണു. പശ്ചിമബംഗാളിനെയും സിക്കിമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാത 10ന്റെ പല ഭാഗങ്ങളും ഒലിച്ചു പോയി.
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കിയ സിക്കിം സര്‍ക്കാര്‍ ടീസ്റ്റയുടെ സമീപപ്രദേശത്തുള്ള ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അറിയിച്ചിട്ടുണ്ട്.
മുന്‍കരുതലെന്ന നിലയില്‍ ബംഗാളിലെ കലിംപോംഗ്,ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി ജില്ലകളിലെ നദീതടങ്ങളില്‍ നിന്ന് നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സൈനികരെ കാണാതായ സംഭവത്തില്‍ ആശങ്കയറിയിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാള്‍ സർക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
മാല്, രാജ്ഗഞ്ച്, മൈനാഗുരി, ജല്‍പായ്ഗുരി,മെല്ഹ്ലിഗഞ്ച്,ഹാല്ഡിബാരി എന്നീ നദീതീരപ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ദുരന്ത നിവാരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.