ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള അജൻഡയെന്നു മുഖ്യമന്ത്രി
Tuesday, September 5, 2023 7:50 PM IST
തിരുവനന്തപുരം: "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മുദ്രാവാക്യം കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള അജൻഡയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെന്ന ആശയവും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും ഭീഷണി നേരിടുന്നു. ആ ഭീഷണിയെ കൂടുതൽ രൂക്ഷമാക്കുന്നതാണ് ഇപ്പോൾ ഉയർത്തുന്ന "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം.
ഫെഡറൽ സംവിധാനത്തിന് തുരങ്കം വച്ചു കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവച്ച അജൻഡയാണ് സംഘപരിവാറിന്റേത്. തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തി കുറുക്കു വഴിയിലൂടെ സംസ്ഥാന ഭരണം കൈയാളാനുള്ള നീക്കമാണിത്.
ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായ രാജ്യസഭയുടെ പ്രസക്തിയെ തന്നെ സംഘപരിവാർ ഇതിലൂടെ ചോദ്യം ചെയ്യുന്നു. വ്യത്യസ്ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ നിരന്തരം പുതുക്കുന്നത്. ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെ രാഷ്ട്രീയ വൈവിധ്യ സ്വഭാവം ഇല്ലാതായി മാറും.
ഈ വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയിൽ നിന്നാണ് സംഘപരിവാർ തിടുക്കത്തിൽ ഇത്തരമൊരു നീക്കത്തിലേക്കെത്തിയതെന്ന് വ്യക്തമാണ്.
ഈ സംസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടായാൽ അത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നും എൻഡിഎക്ക് പിടിച്ചു നിൽക്കാനാവില്ലെന്നുമുള്ള രാഷ്ട്രീയ യാഥാർഥ്യമാണ് സംഘപരിവാറിനെ പരിഭ്രാന്തരാക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥ പൊളിച്ചെഴുതാൻ ഇന്ത്യൻ ഭരണഘടനയും പാർലമെന്ററി ജനാധിപത്യ ക്രമവും അനുവദിച്ചു കൊടുക്കില്ലെന്നത് നിസ്തർക്കമായ കാര്യമാണ്.
ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ വൈവിധ്യ സ്വഭാവത്തെ ഇല്ലാതാക്കാൻ ഉന്നം വെച്ചുള്ള ഇത്തരം നടപടികൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ട തുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.