വിവാദങ്ങൾക്ക് മറുപടിയില്ല; കേന്ദ്രത്തെ കുത്തി, നേട്ടങ്ങൾ പറഞ്ഞ് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി
Wednesday, August 30, 2023 6:11 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവേ കേന്ദ്രസർക്കാരിനെ വിമർശിച്ച് സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത്. അതേസമയം മകൾ വീണാ വിജയനെതിരെ ഉയർന്നുവന്ന മാസപ്പട്ടി വിവാദത്തിൽ മുഖ്യമന്ത്രി മൗനം തുടർന്നു.
കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓണത്തിനെ പറ്റി വലിയ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഓണം വറുതിയുടെയും ഇല്ലായ്മയുടെയുമാകുമെന്ന് വ്യാപകമായ പ്രചാരണം നടന്നു. എന്നാലത് ജനം സ്വീകരിച്ചില്ല. പല പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നു പോവുകയാണ്. ഒരു ഘട്ടത്തിലും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കുന്നില്ല. ഓണം വല്ലാത്ത ഘട്ടത്തിലാണ് എത്തിയത്.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. കേരളത്തെ അവഗണിക്കുകയും പകപോക്കൽ നടത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാട് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ ആറു ലക്ഷത്തിലധികം പേർക്ക് ഓണക്കാലത്ത് കിറ്റുകൾ കൊടുത്തു. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടർ ഇവിടെയുണ്ട്. ഇവിടെ ആരുടെയും പടം വച്ച് കിറ്റ് കൊടുക്കേണ്ട സാഹചര്യമില്ല. അത്തരമൊരു പ്രചരണ രീതി ഇവിടെ വേണ്ടിവരില്ല.
ഓണക്കാലത്ത് സപ്ലൈകോയ്ക്ക് എതിരെ പലരും പ്രചാരണം നടത്തി. എന്നാൽ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങളും ജനത്തിന് ഉപകാരമായി മാറി. എന്തിനാണ് ഇങ്ങനെ കള്ളപ്രചാരണം നടത്തുന്നത്. ഈ കൂട്ടർക്ക് നാണം ഇല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
യുഡിഫ് കാലത്ത് നിർത്തിവച്ച് പോയ വികസന പദ്ധതികൾ എൽഡിഎഫ് നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വികസന പദ്ധതികളുടെ എണ്ണം കൂടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഫ്ബി വഴി വലിയ വികസനമാണ് കേരളത്തിൽ നടക്കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള അനുമതികൾ കിട്ടി വരുന്നുണ്ട്. കെ ഫോൺ യഥാർഥ്യമായതും സർക്കാരിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.