ഷാരോണ്‍ വധക്കേസ്: കുറ്റപത്രം ബുധനാഴ്ച സമര്‍പ്പിക്കും
Wednesday, January 25, 2023 8:51 AM IST
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85-ാ മത്തെ ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് പോലിസിന്‍റെ കുറ്റപത്രം.
ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായരുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. സിന്ധുവും നിര്‍മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പോലിസ് കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകം തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഗ്രീഷ്മ മാത്രമാണ് ഷാരോണിനെ കൊലപ്പെടുത്താനുള്ള എല്ലാകാര്യങ്ങളും നടപ്പാക്കിയതിനാല്‍ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല.
കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 25ന് മരിക്കുകയായിരുന്നു.
പാറശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയ കേസ് പിന്നീട് പ്രത്യേക സംഘം കൊലപാതകമെന്ന് തെളിയിക്കുകയായിരുന്നു. കാര്‍പിക് എന്ന കളനാശിനിയാണ് ഷാരോണിന്‍റെ ഉള്ളില്‍ ചെന്നതെന്ന് ഫൊറന്‍സിക് ഡോക്ടറുടെ മൊഴി നിര്‍ണായകമായി.
വിഷം നല്‍കിയ കുപ്പി വീടിന് സമീപത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും കുപ്പി തെളിവെടുപ്പില്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നല്‍കുന്നത്. കേസിന്‍റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കുന്നത്. അഡ്വ.വിനീത് കുമാറാണ് കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ.