ബെർലിൻ: യുവേഫ യൂറോ കപ്പ് ഫുട്ബോൾ 2024 എഡിഷൻ ഗ്രൂപ്പ് ഘട്ടത്തിലെ മരണമാസ് പോരാട്ടങ്ങളിൽ ആദ്യത്തേത് ഇന്ന് ബെർലിൻ ഒളിന്പിക്സ് സ്റ്റേഡിയത്തിൽ. മരണ ഗ്രൂപ്പ് എന്ന വിശേഷണം സ്വന്തമാക്കിയ ബിയിൽ, സ്പെയിനും ക്രൊയേഷ്യയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 9.30നാണ് കിക്കോഫ്.
◄മോഡ്രിച്ച് x പെദ്രി►
സ്പാനിഷ് ലാ ലിഗ സൂപ്പർ ക്ലബ്ബുകളായ റയൽ മാഡ്രിഡിന്റെ ലൂക്ക മോഡ്രിച്ചും ബാഴ്സലോണയുടെ പെദ്രിയും മുഖാമുഖം ഇറങ്ങുന്ന പോരാട്ടമാണ് ഇന്നത്തേത്. ഇരുപതുകാരനായ പെദ്രി ഫോമിലേക്ക് എത്തിയതാണ് സ്പെയിനിന്റെ ആശ്വാസം. മുപ്പത്തെട്ടാം വയസിലും ക്രൊയേഷ്യൻ മധ്യനിരയുടെ കരുത്താണ് ലൂക്ക മോഡ്രിച്ച്. ഇരുവരും നേർക്കുനേർ ഇറങ്ങുന്പോൾ ക്ലാസിക്കോ ഫീലാണ് ഫുട്ബോൾ പ്രേമികൾക്കുള്ളത്.
നോർത്തേണ് അയർലൻഡിന് എതിരായ സന്നാഹ മത്സരത്തിൽ പെദ്രി സ്പെയിനിനായി കന്നി രാജ്യാന്തര ഗോൾ സ്വന്തമാക്കി താൻ ഫോമിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2020 യൂറോ കപ്പിൽ സ്പെയിൻ സെമിയിൽ എത്തിയതിൽ പെദ്രിക്ക് നിർണായക പങ്കുണ്ടായിരുന്നു. എന്നാൽ, പിന്നീട് പരിക്കിനെത്തുടർന്ന് ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല.
പെദ്രിക്ക് ഒപ്പം, ഡാനി ഓൾമൊ, റോഡ്രി, ഫാബിയാൻ റൂയിസ് തുടങ്ങിയവരും അണിനിരക്കുന്നതാണ് സ്പാനിഷ് മധ്യനിര.
മറുവശത്ത് ലൂക്ക മോഡ്രിച്ചിനൊപ്പം മാത്യു കൊവാസിച്ച്, മാഴ്സെലൊ ബ്രൊസോവിച്ച്, മാരിയൊ പസാലിച്ച് തുടങ്ങിവർ മധ്യനിരയിൽ അണിനിരക്കും. ചുരുക്കത്തിൽ കരുത്തുറ്റ മധ്യനിരക്കാരുടെ പോരാട്ടമാണ് സ്പെയിൻ x ക്രൊയേഷ്യ.
1996, 2008 എഡിഷനുകളിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് യൂറോ കപ്പിൽ ക്രൊയേഷ്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 1964, 2008, 2012 വർഷങ്ങളിൽ യൂറോ ജേതാക്കളാണ് സ്പെയിൻ.
ഫിഫ റാങ്കിംഗിൽ എട്ടാം സ്ഥാനക്കാരായ സ്പെയിനിന്റെ പരിശീലകൻ ലൂയിസ് ഡെലാ ഫ്യുന്റെയാണ്. 10-ാം സ്ഥാനക്കാരായ ക്രൊയേഷ്യയുടെ പരിശീലകൻ സ്ലാറ്റ്കൊ ഡാലിക്കും.
◄ഇറ്റലി കളത്തിൽ ►
മരണ ഗ്രൂപ്പായ ബിയിൽ സ്പെയിനിനും ക്രൊയേഷ്യക്കും ഒപ്പമുള്ള മൂന്നാമത് കരുത്തൻ ഇറ്റലിയാണ്. അർധരാത്രി 12.30ന് ഇറ്റലി അൽബേനിയയെ നേരിടും. യൂറോ കപ്പിൽ നിലവിലെ ചാന്പ്യന്മാരാണ് ഇറ്റലി. 2018, 2022 ഫിഫ ലോകകപ്പിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന ഇറ്റലിക്ക് ഇത്തവണ യൂറോ കിരീടം നിലനിർത്താൻ സാധിക്കുമോ എന്നു കണ്ടറിയണം.
ഇന്നു നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ ഹംഗറി സ്വിറ്റ്സർലൻഡിനെതിരേ ഇറങ്ങും. ഗ്രൂപ്പ് എയിലെ ഈ മത്സരം വൈകുന്നേരം 6.30നാണ്.