റൊണാൾഡ് കൂമന്റെ രണ്ടാംവരവ് കിരീടത്തിലെത്തിക്കാനാണ് നെതർലൻഡ്സിന്റെ ലക്ഷ്യം. മെംഫിസ് ഡിപെ നയിക്കുന്ന ആക്രമണനിരയും നായകൻ വിർജിൽ വാൻ ഡിക്ക് നേതൃത്വം നൽകുന്ന പ്രതിരോധവും ശക്തമാണ്. എന്നാൽ, മധ്യനിരയിൽ ഫ്രാങ്കി ഡി ജോംഗ് ഇല്ലാത്തത് തിരിച്ചടിയാണ്.
പോളണ്ടിനാണെങ്കിൽ നായകൻ റോബർട്ട് ലെവൻഡോവ്സ്കിയെ ചുറ്റിപ്പറ്റിയാണ് കളിപോകുന്നത്. താരത്തിനുവേണ്ട പിന്തുണ കിട്ടാറില്ല. റാൽഫ് റാംഗ്നിക്കിന്റെ ഓസ്ട്രിയൻ ടീമും അദ്ഭുതങ്ങൾ കാണിക്കാൻ പ്രാപ്തരാണ്.
◄ഗ്രൂപ്പ് ഇ►
ഗ്രൂപ്പിലെ ഫേവറിറ്റുകൾ ബെൽജിയംതന്നെ. ബെൽജിയം ഫുട്ബോളിന്റെ സുവർണ തലമുറയിലെ അംഗങ്ങൾ ഇപ്പോഴും ആ ടീമിലുണ്ട്. അവർക്ക് ഒരു കിരീടം നേടാനുള്ള അവസാന അവസരവുമാണ്. കെവിൻ ഡി ബ്രുയിൻ, റൊമേലു ലുക്കാക്കു എന്നീ സൂപ്പർ താരങ്ങളുള്ള ടീമിൽ യുവാക്കളാണു കരുത്ത്. അച്ചടക്കമുള്ള ടീമാണ് യുക്രെയിന്റേത്. റയൽ മാഡ്രിഡ് ഗോൾകീപ്പർ ആന്ദ്രെ ലുനിൻ വല കാക്കുന്നു. പരിചയസന്പന്നരായ പ്രതിരോധനിര.
ഈ സീസണിൽ ലാ ലിഗയിൽ ടോപ് സ്കോററായ ആർടെം ഡൊവ്ബിക്കിന്റെ ഗോളടിയിൽ പ്രതീക്ഷ പുലർത്താം. വലിയ ടൂർണമെന്റുകൾ കളിച്ച് പരിചയം കുറഞ്ഞവരാണു കളിക്കാർ. കടുകട്ടിയായ പ്രതിരോധമാണു റൊമാനിയയ്ക്കുള്ളത്. പ്രതിരോധ കരുത്താണ് സ്ലൊവാക്യക്കും. മധ്യനിരയിൽ പരിചയസന്പർ. എന്നാൽ ആക്രമണത്തിൽ പിന്നിലാണ്.
◄ഗ്രൂപ്പ് എഫ്►
2016 യൂറോ കപ്പ് നേടിയ ടീമിൽനിന്ന് നിരവധി മാറ്റങ്ങളാണ് ഇപ്പോൾ പോർച്ചുഗൽ ടീമിലുണ്ടായിരിക്കുന്നത്. റോബർട്ടോ മാർട്ടിനസിന്റെ ടീമിൽ രാജ്യത്തെ മികച്ച ക്ലബ്ബുകളിൽനിന്നുള്ള മികച്ച യുവ കളിക്കാർ എത്തി. കപ്പ് നേടിയ ടീമിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാർഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, പെപെ എന്നിവർ ഇപ്പോഴും മികച്ച പ്രകടനം തുടരുന്നു.
ദശാബ്ദങ്ങളായി അവർക്കു ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ളതും സമതുലിതവുമായ ടീമാണ്. ഒരു അന്താരാഷ്ട്ര ട്രോഫികൂടി നേടാനുള്ള അവസരമാണ് റൊണാൾഡോയ്ക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്. ആദ്യമായി അന്താരാഷ്ട്ര ടൂർണമെന്റിനെത്തുന്ന ജോർജിയ ആ വരവ് ഓർമയിൽ നിൽക്കുന്നതാക്കാനുള്ള തയാറെടുപ്പിലാണ്. ചെക് റിപ്പബ്ലിക്കും നോക്കൗട്ട് പ്രതീക്ഷയോടെയാണ് എത്തുന്നത്. അർദ ഗുലർ, ഹക്കൻ കൽഹാനോഗ്ലു, ഒർകൻ കൊക്കു എന്നിവരുള്ള ടീം നോക്കൗട്ട് യോഗ്യതയ്ക്ക് അർഹരാണ്.
◄റൊണാൾഡോയെ കാത്ത് റിക്കാർഡുകൾ►
2004ൽ യൂറോ കപ്പിൽ അരങ്ങേറ്റം കുറിക്കുന്പോൾ പത്തൊന്പതു വയസായിരുന്നു. 2024 യൂറോയുടെ ആദ്യ മത്സരത്തിന് റൊണാൾഡോ ഇറങ്ങിയാൽ ഒരു റിക്കാർഡ് വഴിമാറും. ആറു യൂറോ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ കളിക്കാരനെന്ന റിക്കാർഡ് സ്വന്തമാകും. യൂറോയിൽ ഏറ്റവും കൂടുതൽ അവസരങ്ങളുണ്ടാക്കിയ കളിക്കാരനെന്ന റിക്കാർഡിനൊപ്പമെത്താൻ വേണ്ടത് രണ്ടു ശ്രമങ്ങൾ. നിലവിൽ പോർച്ചുഗൽ ഇതിഹാസം ലൂയി ഫിഗോയുടെ (42 അവസരങ്ങൾ) പേരിലാണു റിക്കാർഡ്. 41 ശ്രമങ്ങളുള്ള റൊണാൾഡോയാണു രണ്ടാമത്.
ഗോൾ നേടിയാൽ യൂറോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാകും. 38 വയസും 257 ദിവസവുമുള്ളപ്പോൾ ഓസ്ട്രിയയുടെ ഇവിക വാസ്റ്റിച്ചിന്റെ പേരിലാണ് റിക്കാർഡ്. 50 രാജ്യങ്ങൾക്കെതിരേ ഗോൾ എന്ന അപൂർവ റിക്കാർഡും പോർച്ചുഗീസ് നായകനെ കാത്തിരിക്കുന്നുണ്ട്. യൂറോ കപ്പിലെ പോർച്ചുഗലിന്റെ ഗ്രൂപ്പ് അത്ര കടുകട്ടിയല്ല. പോർച്ചുഗൽ ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനത്താണെങ്കിലും എതിരാളികളായ ജോർജിയ (75-ാം റാങ്ക്), ചെക്ക് റിപ്പബ്ലിക് (36-ാം റാങ്ക്), തുർക്കി (40-ാം റാങ്ക്) എന്നിവർ ആദ്യ 35 സ്ഥാനത്തിനുള്ളിൽ ഉള്ളവരല്ല.
പോർച്ചുഗലിനായി 47 വ്യത്യസ്ത രാജ്യങ്ങൾക്കെതിരേ 128 ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗൽ കൂടുതൽ മുന്നേറുകയാണെങ്കിൽ റൊണാൾഡോ 50 രാജ്യങ്ങൾക്കെതിരേ ഗോൾ നേടുന്ന കളിക്കാരനായേക്കും. ചെക്കിനെതിരേ രണ്ടു തവണ ഗോൾ നേടിയിട്ടുണ്ടെങ്കിലും ജോർജിയ, തുർക്കി ടീമുകൾക്കെതിരേ ഗോൾ നേടിയിട്ടില്ല.