എന്നാൽ, നാലു സ്ലേ ബോളുകളെറിഞ്ഞ ദയാൽ 0, 1, 0, 0 എന്നിങ്ങനെയാണു വഴങ്ങിയത്. ബംഗളൂരു പ്ലേ ഓഫിലേക്ക്. വിരാട് കോഹ്ലിയുടെ കണ്ണിൽ സന്തോഷാശ്രൂ നിറഞ്ഞു. നായകൻ ഡുപ്ലസി എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്പോൾ ആർസിബി കളിക്കാർ കളത്തിൽ സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു. ഇതെല്ലാം കളത്തിൽ നടക്കുന്പോൾ തിളങ്ങുന്ന പുഞ്ചിരിയുമായി ഒരു തിരിച്ചുവരവിന്റെ ആശ്വാസത്തിൽ ദയാൽ നിൽപ്പുണ്ടായിരുന്നു.
പ്ലേ ഓഫിലേക്ക് കടന്ന സന്തോഷത്തിൽ മതിമറക്കുന്നതിനിടെ കഴിഞ്ഞ സീസണിൽ കോൽക്കത്തയ്ക്കെതിരേയുള്ള മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ കാര്യം ദയാലിന്റെ മനസിൽ എന്തായാലും വന്നിരിക്കും. അന്ന് അവസാന ഓവർ പിഴച്ച് തലതാഴ്ത്തി കളം വിട്ടതെങ്കിൽ ഇത്തവണ തല ഉയർത്തി ദയാൽ കളം വിട്ടു.
അന്ന് അഞ്ചു തവണ അതിർത്തികടത്തി യാഷിന്റെ ഹൃദയം തകർത്ത റിങ്കു ഇക്കുറി യാഷിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിങ്കു യാഷിനെ അഭിനന്ദിച്ചത്. എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്നാണ് റിങ്കു കുറിച്ചത്. മാൻ ഓഫ് ദ മാച്ച് പുരസ്കാരം യാഷിനു സമർപ്പിക്കുന്നുവെന്നു ബംഗളൂരു നായകൻ ഡുപ്ലെസി പറഞ്ഞു.
ഒരു ശതമാനത്തിൽനിന്ന് ഐപിഎല്ലിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച തിരിച്ചുവരവിലൂടെ ആർസിബി പ്ലേ ഓഫിൽ. 2024ലെ ഐപിഎല്ലിൽനിന്നു പ്ലേ ഓഫ് കാണാതെ ആദ്യം പുറത്താകുമെന്നു കരുതിയിടത്തുനിന്ന് തുടർച്ചയായ ആറു മത്സരങ്ങൾ ജയിച്ചാണ് ആർസിബി പ്ലേ ഓഫിലെത്തിയത്.
2024 ഐപിഎൽ സീസണിലെ ആദ്യ എട്ട് മത്സരത്തിൽ ഏഴിലും തോറ്റ് പോയിന്റെ പട്ടികയിൽ താഴെ നിൽക്കുന്ന ആർസിബിയെ പലരും എഴുതിത്തള്ളി. ഒരു ശതമാനം അവസരം മാത്രമാണു പ്ലേ ഓഫിലേക്ക് ആർസിബിക്കു മുന്‍പിലുണ്ടായിരുന്നത്. തുടർന്നുള്ള ആറു മത്സരങ്ങളിലും ജയിച്ച ആർസിബി അവസാന മത്സരത്തിൽ റണ്‍റേറ്റ് ഭീഷണിയും മറികടന്നാണ് ഒരു ശതമാനത്തിൽനിന്നുള്ള ഉയർത്തെഴുന്നേൽപ്പ് നടത്തിയിരിക്കുന്നത്.