കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മികച്ച പ്രകടനം നടത്തിയ വിജയകുമാർ വൈശാഖിനെ (4-0-23-1) പിന്നീട് മുംബൈക്കെതിരേ മാത്രമാണ് (3-0-32-1) കളിപ്പിച്ചത്. ആക്രമിച്ചു കളിക്കുന്ന മഹിപാൽ ലോംറോറിനും കാര്യമായ പരിഗണന നൽകുന്നില്ല.
ഇതിനെല്ലാം പുറമേ ലോക്കി ഫെർഗൂസണ് എന്ന പേസ് ബൗളറെ ഇതുവരെ പരീക്ഷിക്കാൻ ആർസിബി തയാറായിട്ടില്ല. റീസ് ടോപ്ലി, മുഹമ്മദ് സിറാജ്, ലോക്കി ഫെർഗൂസണ് പേസ് ത്രയത്തെ പരീക്ഷിക്കാനുള്ള സമയം അതിക്രമിച്ചെന്നു ചുരുക്കം.
ആർസിബിയുടെ നിലവിലെ ഏറ്റവും വലിയ ബാധ്യത ഗ്ലെൻ മാക്സ്വെല്ലാണ്. ആറ് മത്സരത്തിലും ഇറങ്ങിയെങ്കിലും നേടിയത് വെറും 32 റണ്‍സ് മാത്രം. മൂന്ന് തവണ പൂജ്യത്തിനു പുറത്താകുകയും ചെയ്തു.
ഈ ബൗളിംഗ് പോരാ... “ഞങ്ങൾക്ക് ബൗളിംഗിൽ ആവശ്യത്തിന് ആയുധമില്ല. 220 റണ്‍സ് നേടിയാൽ മാത്രമേ ചെറിയ ജയ സാധ്യതയുള്ളൂ.” മുംബൈ ഇന്ത്യൻസിന് എതിരേ തോറ്റതിനു ശേഷം ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി പറഞ്ഞതാണിത്.
196 റണ്‍സ് എടുത്തിട്ടും 27 പന്ത് ബാക്കിനിൽക്കേയാണ് ആർസിബി തോൽവി സമ്മതിച്ചത്. ഈ സീസണിൽ 180ൽ അധികം റണ്‍സ് നേടിയിട്ടും അത് പ്രതിരോധിക്കാൻ ആർസിബിക്കു സാധിക്കാത്തത് ഇതാദ്യമല്ല. അത്രയ്ക്ക് ദയനീയമാണ് ആർസിബിയുടെ ബൗളിംഗ്.
മുഹമ്മദ് സിറാജും റീസ് ടോപ്ലിയും റണ്‍സ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കാത്തതും വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെടുന്നതുമാണ് ടീമിന്റെ യഥാർഥ തലവേദന. ആറ് ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 319 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ ഫോമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഏക ആശ്വാസം.