കഴിഞ്ഞ നാല് ജയത്തിൽ രണ്ട് എണ്ണത്തിൽ രാജസ്ഥാൻ പിന്തുടർന്നും രണ്ട് മത്സരം ഡിഫെൻഡ് ചെയ്തുമായിരുന്നു ജയിച്ചത്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനും മുംബൈ ഇന്ത്യൻസിനും എതിരേ ആറ് വിക്കറ്റിനും ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 12 റണ്‍സിനും ലക്നോ സൂപ്പർ ജയന്റ്സിനെതിരേ 20 റണ്‍സിനും.
ആവേശ് ഖാൻ, നന്ദ്രെ ബർഗർ, ആർ. അശ്വിൻ, സന്ദീപ് ശർമ, യുസ്വേന്ദ്ര ചാഹൽ എന്നിവരാണ് ആദ്യ നാല് മത്സരങ്ങളിലും രാജസ്ഥാന്റെ അവസാന നാല് ഓവർ എറിഞ്ഞിരുന്നത്. ഗുജറാത്തിനെതിരേ ഈ റോളിലേക്ക് കുൽദീപ് സെൻ എത്തി.
19-ാം ഓവറിൽ 20 റണ്‍സ് കുൽദീപ് സെൻ വഴങ്ങി. അവസാന ഓവറിൽ 14 റണ്‍സ് പ്രതിരോധിക്കാൻ ആവേശ് ഖാന് സാധിച്ചുമില്ല. എന്നാൽ, സ്ഥിരം ഡെത്ത് ഓവർ പ്ലാൻ മാറ്റിപ്പിടിച്ച് ട്രെന്റ് ബോൾട്ടിനെ എറിയിക്കുക എന്ന ധീരതയ്ക്ക് സഞ്ജു തുനിഞ്ഞില്ല എന്നതാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന നാല് ഓവറിൽ സംഭവിച്ചത്. അവസാന നാല് ഓവറിൽ 59 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്.
ക്യാപ്റ്റൻ സഞ്ജു @ 50
മലയാളി താരം സഞ്ജു സാംസണ് ക്യാപ്റ്റനായുള്ള 50-ാം ഐപിഎൽ മത്സരമായിരുന്നു രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ജയ്പുരിൽ അരങ്ങേറിയത്. മാത്രമല്ല, രാജസ്ഥാന്റെ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ 150-ാം ഐപിഎൽ മത്സരവും.
ക്യാപ്റ്റനായുള്ള 50-ാം ഐപിഎൽ മത്സരത്തിൽ സഞ്ജു വിക്കറ്റിനു മുന്നിലും പിന്നിലും തിളങ്ങി. 38 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം സഞ്ജു 68 റണ്‍സുമായി പുറത്താകാതെനിന്നു. ഐപിഎൽ 17-ാം സീസണിൽ സഞ്ജുവിന്റെ മൂന്നാം അർധസെഞ്ചുറിയാണ്. അഞ്ച് മത്സരങ്ങളിൽനിന്ന് 246 റണ്‍സും ഇതുവരെ സഞ്ജു സ്വന്തമാക്കി.