തീപാറും പോരാട്ടങ്ങൾ
Tuesday, April 9, 2024 1:00 AM IST
മാഡ്രിഡ് / ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. രണ്ടു വന്പൻ പോരാട്ടങ്ങൾക്കാണ് യൂറോപ്പ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 12.30ന് നിലവിലെ ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി മാഡ്രിഡിലെ സാന്റിയാഗോ ബർണാബുവിൽ മുൻ ചാന്പ്യൻമാരായ റയൽ മാഡ്രിഡിനെ നേരിടും. അതേ സമയം തന്നെ മികച്ച ഫോമിൽ കളിക്കുന്ന ആഴ്സണലിനെ നേരിടാനായി ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ബയേണ് മ്യൂണിക് ഇറങ്ങും.
പകരം വീട്ടാൻ റയൽ
തുടർച്ചയായ മൂന്നാം സീസണിലാണ് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്. 2021-22, 2022-23 സെമി ഫൈനലുകളിൽ ഏറ്റുമുട്ടി. നാലു മത്സരങ്ങളിലായി ഒരു മത്സരത്തിൽ ശരാശരി 4.3 എന്ന കണക്കിൽ 17 ഗോളുകളാണ് പിറന്നത്.
റയൽ ഏഴെണ്ണം നേടിയപ്പോൾ സിറ്റി പത്ത് ഗോളുകൾ നേടി. കഴിഞ്ഞ ആറു ചാന്പ്യൻസ് ലീഗ് മത്സരങ്ങളിൽ റയലിന് ഒരു ജയം മാത്രമേ സിറ്റിക്കെതിരേ നേടാനായിട്ടുള്ളൂ. ഒരു സമനിലയും നാലു തോൽവിയുമായിരുന്നു. കഴിഞ്ഞ പത്തു കളിയിലായി 17 ഗോളുകളും റയൽ വഴങ്ങി. റയൽ അഞ്ചിലേറെ തവണ നേരിട്ടിട്ടുള്ള ഒരു ടീമിനെതിരേ വഴങ്ങിയ ഏറ്റവും കൂടുതൽ ഗോളും ഇതുതന്നെ.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയിട്ടുള്ള രണ്ടു പരിശീലകർ നേരിട്ടുവരുന്ന പോരാട്ടം കൂടിയാണിത്. റയൽ മാഡ്രിഡിന്റെ കാർലോ ആൻസിലോട്ടി 113 ജയവും മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള 109 ജയവും നേടിയിട്ടുണ്ട്.
ചാന്പ്യൻസ് ലീഗിലെ നോക്കൗട്ട് ഘട്ടത്തിൽ ഇരുവരും മൂന്നു തവണ മുഖാമുഖം വന്നതിൽ ആൻസിലോട്ടിയുടെ ടീം രണ്ടു തവണ (2013-14, 2021-22) സീസണിൽ ജയിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ പരാജയപ്പെട്ടു.
ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി പരിശീലകനായശേഷം എല്ലാ മത്സരങ്ങളിലുമായി ആൻസിലോട്ടിക്ക് ഒരു ജയം മാത്രമേ നേടായിട്ടുള്ളൂ. ആറു തോൽവിയും ഒരു സമനിലയുമായിരുന്നു.