ഓവൽ: വർഷം 2021, ഇംഗ്ലണ്ടിലെ സതാംപ്ടണ്; ആദ്യ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ വേദി. രണ്ടു സ്പിന്നർമാരും മൂന്നു പേസർമാരുമായി ഇന്ത്യ ന്യൂസിലൻഡിനെതിരേ. കിവീസിന്റെ വരവാകട്ടെ അഞ്ചു പേസർമാരുമായും. മത്സരം ഇന്ത്യ തോറ്റു. പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ടീമിലെ രണ്ടു സ്പിന്നർമാരായിരുന്നു.
രണ്ടു വർഷത്തിനുശേഷം ഇന്ത്യ മറ്റൊരു ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ കളിക്കുകയാണ്. ഇംഗ്ലണ്ട് തന്നെയാണു വേദി. പിച്ചൊക്കെ സമാനം. കാലാവസ്ഥയിൽ രണ്ടു വർഷം മുന്‍പത്തേതിനേക്കാൾ കുറച്ചു മാറ്റമുണ്ടെന്നു മാത്രം. അപ്പോഴും ടീം ഇന്ത്യയും നായകൻ രോഹിത് ശർമയും കണ്‍ഫ്യൂഷനിലാണ്. ടീം സെലക്ഷൻ തന്നെയാണു തലവേദന.
കിഷനോ ഭരതോ?
ഒരു വിക്കറ്റ് കീപ്പറെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതാണ്. മറ്റു ഗ്രൗണ്ടുകളേക്കാൾ കൂടുതലായി പന്ത് വളയുകയും ചരിയുകയും ഉയരുകയും ചെയ്യും. ഇഷാൻ കിഷനോ കെ.എസ്. ഭരതിനോ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പരിചിതമല്ല. ഭരത് 2018 ഇംഗ്ലണ്ടിനെതിരായ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു. അന്ന് എ ടീമിന്റെ ഭാഗമായി അടിച്ചുതകർത്ത ഋഷഭ് പന്താകട്ടെ പിന്നാലെ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ പന്തിനു പകരക്കാരനായെത്തിയ ഭരതിനാകട്ടെ മികച്ച പ്രകടനങ്ങൾക്കു സാധിച്ചതുമില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാട്ടിൽ നടന്ന പരന്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു കിഷൻ. വിക്കറ്റ് കീപ്പർ എന്നതിനേക്കാൾ ഋഷഭ് പന്തിനു പകരക്കാരനാകാൻ പോന്ന എക്സ് ഫാക്ടർ ഷോയാണു കിഷനിൽനിന്നു ടീം പ്രതീക്ഷിക്കുന്നത്. പരിശീലനത്തിന്റെ ആദ്യ ദിനമായ ഞായറാഴ്ച രണ്ടു ബാറ്റിംഗ് സെഷനിൽ കിഷൻ പരിശീലിച്ചെങ്കിലും, കീപ്പിംഗ് പരിശീലനത്തിനു പോയില്ല. ഭരതാകട്ടെ കീപ്പിംഗാണു പരിശീലിച്ചത്. 2021നുശേഷം ആകെ നാലു ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച കിഷൻ വേണോ, അതോ ഭരതിന് അവസരം നൽകണോ? കണ്ഫ്യൂഷൻ തുടരുകയാണ്. ഡബ്ല്യുടിസി ഫൈനലിന്റെ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആദ്യം ഇഷാൻ കിഷൻ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പരിക്കുകാരണം കെ.എൽ. രാഹുൽ പുറത്തായതോടെ കിഷനു നറുക്കുവീഴുകയായിരുന്നു.
രണ്ടാം സ്പിന്നർ?
ടെസ്റ്റിന്റെ ആദ്യ ദിനങ്ങളിൽ വരണ്ട പിച്ചാണു പ്രവചിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബൗണ്‍സ് പ്രതീക്ഷിക്കാം. മൂന്നു പേസർമാർക്കൊപ്പം രണ്ടു സ്പിന്നർമാർ വരുമോ? അറിയില്ല. എന്നാൽ, ബൗളിംഗ് ഓൾറൗണ്ടർ ഉൾപ്പെടെ നാലു പേസർമാർക്കൊപ്പം ഒരു സ്പിന്നർ എന്ന നിലയിലാണു നിലവിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് നീങ്ങുന്നതെന്നാണു സൂചന.
സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളിൽ ആർ.അശ്വിൻ-രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനു നിർണായക പങ്കുണ്ടായിരുന്നു. എന്നാൽ, ഇംഗ്ലണ്ടിലെ സ്ഥിതി വ്യത്യസ്തമാണ്. പേസർമാർക്കാണ് ഇവിടെ മുൻതൂക്കം. രണ്ടു സ്പിന്നർമാരെ ഉൾപ്പെടുത്താൻ രോഹിത് തീരുമാനിച്ചാൽതന്നെ ലോക ഒന്നാം നന്പർ ബൗളറായ ആർ. അശ്വിൻ ടീമിൽ ഉറപ്പാണ്. ഓൾറൗണ്ടർ വിഭാഗത്തിൽ രവീന്ദ്ര ജഡേജയുണ്ട്. ഇരുവർക്കും ഇംഗ്ലണ്ടിൽ കളിച്ചു പരിചയവുമുണ്ട്.
അക്സർ പട്ടേലാണു മറ്റൊരു സാധ്യത. ജഡേജയുടേതിന് സമാനമാണു പട്ടേലിന്റെ സ്ഥിതിയും. അതുകൊണ്ടുതന്നെ 3-2 കോന്പിനേഷൻ പരീക്ഷിച്ചാൽ രണ്ടാം സ്പിന്നറായി ആര് ഇടംപിടിക്കുമെന്നതു ചോദ്യചിഹ്നം!
ഈ വർഷം അശ്വിനും ജഡേജയും നാലു ടെസ്റ്റുകളിലാണു കളിച്ചത്. ഇവർ യഥാക്രമം 22, 25 എന്നിങ്ങനെ വിക്കറ്റും വീഴ്ത്തി. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു ഈ നാലു ടെസ്റ്റുകളും. അതേസമയം, ബാറ്റിംഗിൽ ഈ വർഷം 88 റണ്‍ ശരാശരിയിൽ, മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ 264 റണ്‍സ് നേടിയ പട്ടേലിന്റെ ബാറ്റിംഗ് പ്രകടനം മാനേജ്മെന്റിനെ കണ്‍ഫ്യൂഷനിലാക്കും.
മൂന്നാം പേസർ?
പേസ് ഡിപ്പാർട്ട്മെന്റിലും കണ്‍ഫ്യൂഷനാണ്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പ്ലെയിംഗ് ഇലവനിൽ ഏറെക്കുറെ ഉറപ്പാണ്. ആരാകും മൂന്നാം പേസർ? ഷാർദുർ ഠാക്കുർ, ഉമേഷ് യാദവ്, ജയദേവ് ഉനാദ്ഘട്ട് എന്നിവരാണു സാധ്യതകൾ.
കഴിഞ്ഞ ദിവസം ഠാക്കുറും ഉനാദ്ഘട്ടും ബാറ്റിംഗും ബൗളിംഗും പരിശീലിച്ചപ്പോൾ ഉമേഷ് ബൗളിംഗിൽ മാത്രമാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. പേസ്, റിവേഴ്സ് സ്വിംഗ് എന്നിവയൊക്കെ ആവനാഴിയിലുള്ള ഉമേഷിനെ പരിക്ക് വലയ്ക്കുന്നുണ്ട്. ഇടംകൈയൻ ആനുകൂല്യത്തിന്റെ പേരിൽ ഉനാദ്ഘട്ട് ടീമിൽ ഇടംപിടിച്ചാലും അദ്ഭുതപ്പെടാനില്ല. 4-1 കോന്പിനേഷനാണു പരീക്ഷിക്കുന്നതെങ്കിൽ പേസിലെ രണ്ടു സ്ഥാനങ്ങളിലേക്കു കടുത്ത പോരാട്ടം നടക്കും.
ഏറ്റവും അവസാനമായി ഇന്ത്യ ടെസ്റ്റ് പരന്പരയിൽ കളിച്ചതു ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരേയായിരുന്നു. നാട്ടിൽ നടന്ന പരന്പരയിൽ ഓസീസിനെ 2-1ന് തകർത്ത് ഇന്ത്യ ട്രോഫി നിലനിർത്തി. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നീ മൂന്നു പ്രധാനപ്പെട്ട താരങ്ങളില്ലാതെയാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.
സർപ്രൈസ്
കുറച്ചുകാലമായി ടെസ്റ്റ് ടീമിനു പുറത്തായിരുന്ന മുൻ വൈസ് ക്യാപ്റ്റൻ കൂടിയായ അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവാണു ഫൈനലിലെ സർപ്രൈസ്. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയ്ക്കുശേഷം അദ്ദേഹം ടെസ്റ്റിൽ കളിച്ചിട്ടില്ല. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി ഏഴു മത്സരങ്ങളിൽനിന്ന് 634 റണ്‍സ് നേടിയ രഹാനെ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായും തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.