ദോഹയിൽനിന്ന് ബിനോയ് ജോണ്‍ മങ്കൊന്പ്
മെട്രോയിൽനിന്നിറങ്ങി 974 സ്റ്റേഡിയത്തിലേക്കു വരുന്പോൾ മൂന്നു ഭാഷകളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ഞാനും നിങ്ങളുടെ ആകാശത്തിന് കീഴിലാണു ജീവിക്കുന്നത്’. ഇംഗ്ലീഷ്, അറബി പിന്നെ മലയാളത്തിലുമാണ് ലൈറ്റുകൊണ്ടു തീർത്ത വാക്കുകൾ. അർഥതലങ്ങൾ ഏറെയുള്ള വാചകം... മാനവികതയുടെ ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലോ, വർത്തമാനകാലത്തിലെ അനുഭവങ്ങളോ, അതോ ഭാവിയിലേക്കുള്ള ചിന്തകളോ...
ഈ വാക്കുകളെ അച്ചട്ടാക്കുന്ന ഒരു മനുഷ്യനുമായി പരിചയപ്പെടുകയുണ്ടായി. ഖത്തർ ലോകകപ്പിനായി ഓസ്ട്രേലിയയിൽനിന്നു വീൽച്ചെയറിൽ എത്തിയ ആരോണ്‍. ഓസ്ട്രേലിയ ഖത്തർ ലോകകപ്പിൽ കളിക്കുന്നു എന്നതുകൊണ്ട് ഖത്തറിലേക്ക് എത്തിയതാണ് ആരോണ്‍. ജന്മനാ ശാരീരിക ന്യൂനതയുള്ള ആരോണ്‍, ഓസ്ട്രേലിയയിൽനിന്ന് 10,000 കിലോമീറ്റർ ഇപ്പുറമുള്ള ദോഹയിൽ എത്തിച്ചേർന്നിരിക്കുകയാണ്, ലോകകപ്പ് നേരിട്ടു കാണുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി...
ആത്മവിശ്വാസവും ധൈര്യവും എല്ലാം ചേർന്ന ആരോണ്‍ ഊർജസ്വലതയോടെയും ആവേശത്തോടെയുമാണു സംസാരിക്കുന്നത്. ഓസ്ട്രേലിയയുടെ എല്ലാ കളികളും കാണുന്നതിനുള്ള ടിക്കറ്റ് അദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞു, ഒപ്പം മറ്റു വിവിധ മത്സരങ്ങളുടെയും.
ഓസ്ട്രേലിയ എന്നു കേൾക്കുന്പോൾ റിക്കി പോണ്ടിംഗ്, മഗ്രാത്ത്, ഷെയ്ൻ വോണ്‍, മാക്സ്വെൽ എന്നെല്ലാമാണ് ഓർമവരികയെന്നും ഫുട്ബോൾ കളിക്കാരെക്കുറിച്ച് അധികം അറിയില്ലെന്നും ആരോണിനോട് പറഞ്ഞപ്പോൾ,അദ്ദേഹത്തിന്റെ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. ലോക ഫുട്ബോളിൽ ഓസ്ട്രേലിയൻ പ്ലെയേഴ്സ് സ്മരിക്കപ്പെടുന്ന ഒരു ദിനം വിദൂരമല്ല - ഒരു ചെറു പുഞ്ചിരിയോടെ ആരോണ്‍ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട് കാണുക എന്നതായിരുന്നു കഴിഞ്ഞ ദിവസം ആരോണിന്റെ ലക്ഷ്യം. അതിനായി വീൽചെയറുമായി ആരോണ്‍ സ്റ്റേഡിയത്തിനുള്ളിലേക്കു യാത്രയായി.
ആരോണിനെപോലെയുള്ളവർക്കു യാതൊരു തടസവും കൂടാതെ സുഖമായി ഇരുന്നു കളികാണാനുള്ള സാഹചര്യം ഖത്തറിലെ എല്ലാ സ്റ്റേഡിയങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ നിർമാണ ഘട്ടങ്ങളിൽത്തന്നെ അതിനുവേണ്ടിയുള്ള പ്രത്യേക ഇരിപ്പിടങ്ങളും സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികളും ടോയ്ലറ്റ് സംവിധാനങ്ങളും അങ്ങനെ എല്ലാം. സ്വന്തം വീൽചെയറുകളിൽ ഇരുന്ന് കളി കാണാനും, അതല്ല, വീൽചെയർ ഇല്ലെങ്കിൽ അവ സ്റ്റേഡിയത്തിനു പുറത്തുനിന്നു ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ട്.
ഉറക്കത്തിൽ കാണുന്നവയല്ല, ഉറക്കം നഷ്ടപ്പെടുത്തുന്നതാവണം സ്വപ്നങ്ങൾ എന്നു പറഞ്ഞുതന്ന നമ്മുടെ എ.പി.ജെ. അബ്ദുൾ കലാമിന്റെ വാക്കുകൾ അനുസ്മരിപ്പിക്കുന്നതാണ് ആരോണ്‍. ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുവാൻ ആരോണിന് ഇനിയും സാധിക്കട്ടെ, അവയുടെ പൂർത്തികരണത്തിലേക്ക് ആ വീൽചെയറിന്റെ ചക്രങ്ങൾ ചലിക്കട്ടെ... ആരോണ്‍, ഇനി ഓസ്ട്രേലിയ എന്നു കേൾക്കുന്പോൾ നിന്റെ മുഖവും ഞങ്ങളുടെ മനസിൽ തെളിയും... അതെ, ആരോണും ആരോണിനെപോലുള്ളവരും ഈ ആകാശത്തിനു കീഴിലുള്ളവർതന്നെയാണ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.