ഉറുഗ്വെയെ ഗോൾരഹിത സമനിലയിൽ തളച്ച് ദക്ഷിണകൊറിയ
Friday, November 25, 2022 12:37 AM IST
ദോഹ: സൗദി അറേബ്യക്കും ജപ്പാനും പിന്നാലെ ഏഷ്യൻ കരുത്ത് കാണിച്ച് ദക്ഷിണകൊറിയ. ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ ദക്ഷിണ കൊറിയ ലാറ്റിനമേരിക്കൻ കരുത്തുമായെത്തിയ ഉറുഗ്വെയെ ഗോൾരഹിത സമനിലയിൽ പൂട്ടി.
ലോകോത്തര സ്ട്രൈക്കർമാരായ ലൂയിസ് സുവാരസ്, എഡിസൻ കവാനി, ജാർവിൻ നൂനെസ് എന്നിവരെല്ലാം ഉറുഗ്വെയ്ക്കായി അണിനിരന്നെങ്കിലും ദക്ഷിണകൊറിയയുടെ ഗോൾ മുഖം തുറക്കാൻ സാധിച്ചില്ല. ഗോൾവലയ്ക്കു മുന്നിൽ കിം സ്യൂങ് ഗ്യുവിന്റെ മിന്നും പ്രകടനം ഉറുഗ്വെയ്ക്ക് വിലങ്ങുതീർത്തു.
മറുവശത്ത് ദക്ഷിണകൊറിയക്കാർ തിരമാലകണക്കെ ഉറുഗ്വെൻ ഗോൾതീരത്ത് ആർത്തലച്ച് ആക്രമിച്ചെങ്കിലും ലക്ഷ്യംപിഴച്ച ഷോട്ടുകൾ ഗോൾ അകറ്റിനിർത്തി.
ലോകകപ്പിൽ ഉറുഗ്വെയും ദക്ഷിണകൊറിയയും തമ്മിലുള്ള മൂന്നാം മത്സരമായിരുന്നു. 1990ലും (1-0) 2010ലും (2-1) ഏറ്റുമുട്ടിയപ്പോൾ ഉറുഗ്വെയ്ക്കായിരുന്നു ജയം. ആ കഥയെല്ലാം കടലിനക്കരെ, ഏഷ്യയിൽ ഞങ്ങൾ തോൽക്കില്ല എന്ന ആർജവത്തോടെ ആയിരുന്നു ഇന്നലെ ദക്ഷിണകൊറിയക്കാരുടെ പോരാട്ടം.
എട്ടാം സമനില, ദേജാവു!
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഉറുഗ്വെയുടെ എട്ടാമത് ഗോൾരഹിത സമനിലയാണിത്. ഇംഗ്ലണ്ടും (11) ബ്രസീലും (9) മാത്രമാണ് ഇക്കാര്യത്തിൽ ഉറുഗ്വെയ്ക്ക് മുന്നിൽ.
മത്സരത്തിനിടെ രണ്ട് തവണ ഉറുഗ്വെയുടെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു എന്നതും ശ്രദ്ധേയം. ലോകകപ്പ് ചരിത്രത്തിൽ 1990ൽ ദക്ഷിണ കൊറിയയ്ക്ക് എതിരായ മത്സരത്തിലാണ് ഉറുഗ്വെയുടെ രണ്ട് ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത്, ദേജാവു (അതുതന്നെ അല്ലെ ഇത്) ഇഫക്റ്റ്!