ഫിഫ ലോകകപ്പിൽ ഇന്ന് സൂപ്പർ താരങ്ങൾ കളത്തിൽ. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയും ബ്രസീലിന്റെ നെയ്മറും ഇന്ന് ഇറങ്ങും. ഉറുഗ്വെയും ലൂയിസ് സുവാരസ്, ദക്ഷിണകൊറിയയുടെ സണ്‍ ഹ്യൂങ് മിൻ തുടങ്ങിയ താരങ്ങളും ഇന്ന് കളത്തിലുണ്ട്.
സ്വിറ്റ്സർലൻഡ് x കാമറൂണ്‍ @ 3.30 pm
ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡും കാമറൂണും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് അൽ ജനൂദ് സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായ അഞ്ചാം തവണയാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് പോരാട്ടത്തിന് എത്തുന്നത്. 2020 യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയുടെ വഴിയടച്ച്, യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ചാന്പ്യന്‍മാരായാണ് സ്വിസ് പട ഖത്തർ ടിക്കറ്റ് എടുത്തത്. ലോകകപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ സ്വിറ്റ്സർലൻഡ് അവസാനമായി തോറ്റത് 1966ൽ ആണ്.
ലോകകപ്പ് വേദിയിൽ സ്വിറ്റ്സർലൻഡും കാമറൂണും നേർക്കുനേർ വരുന്നത് ഇതാദ്യമാണ്. ഗ്രാനിത് സാക്ക, മാനുവൽ അകാൻജി, ഹെർഡാൻ ഷാഖീരി, റിക്കാർഡൊ റോഡ്രിഗസ് തുടങ്ങിയവരാണ് സ്വിസ് പടയുടെ ശക്തി. ആഫ്രിക്കൻ കരുത്തുമായെത്തുന്ന കാമറൂണിന്റെ സൂപ്പർ താരം ക്യാപ്റ്റൻ വിൻസെന്റ് അബൂബക്കറാണ്. 2018 റഷ്യൻ ലോകകപ്പിൽ യോഗ്യത നേടാൻ കാമറൂണിനു സാധിച്ചിരുന്നില്ല.
ഉറുഗ്വെ x ദക്ഷിണകൊറിയ @ 6.30 pm
ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരമാണ് ലാറ്റിനമേരിക്കൻ പാരന്പര്യ ടീമായ ഉറുഗ്വെയും ഏഷ്യൻ ശക്തിയായ ദക്ഷിണകൊറിയയും തമ്മിൽ വൈകുന്നേരം 6.30ന് അരങ്ങേറുന്നത്. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് വേദിയിൽ ഇരു ടീമും ഏറ്റുമുട്ടുന്നത് ഇത് മൂന്നാം തവണ. മുന്പുനടന്ന രണ്ടു മത്സരങ്ങളിലും ഉറുഗ്വെയ്ക്കായിരുന്നു ജയം.
ലോകകപ്പിൽ ഉറുഗ്വെ 14-ാം പ്രാവശ്യമാണ് എത്തുന്നത്, തുടർച്ചയായ നാലാം തവണയും. 1962, 1966, 1970, 1974 വർഷങ്ങളിലായിരുന്നു മുന്‍പ് ഉറുഗ്വെ തുടർച്ചയായി നാലു തവണ ലോകകപ്പ് പോരാട്ടത്തിന് എത്തിയത്.
സണ്‍ ഹ്യൂങ് മിൻ ആണ് ദക്ഷിണകൊറിയയുടെ സൂപ്പർ താരം. എഡിസൻ കവാനി, ലൂയിസ് സുവാരസ്, ഡിയേഗൊ ഗോഡിൻ തുടങ്ങിയ ഉറുഗ്വെ പടക്കുതിരകളുടെ അവസാന ലോകകപ്പ് ആയിരിക്കും ഇത്.
പോർച്ചുഗൽ x ഘാന @ 9.30 pm
ഇന്നത്തെ ഏറ്റവും വലിയ ആകർഷണം രണ്ട് ആഴ്ചകൊണ്ട് വിവാദ നായകനായിമാറിയ ക്രിസ്റ്റ്യാനൊ റൊണാൾഡോ പോർച്ചുഗലിനായി കളത്തിൽ ഇറങ്ങും എന്നതാണ്. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗൽ ആഫ്രിക്കൻ സംഘമായ ഘാനയെ നേരിടും. പോർച്ചുഗലും ഘാനയും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടുന്നത് ഇത് രണ്ടാം തവണ. 2014ൽ ഇരു ടീമും നേർക്കുനേർ വന്നപ്പോൾ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഗോളിൽ പോർച്ചുഗൽ 2-1നു ജയിച്ചിരുന്നു.
ആന്ദ്രേ അയൂ, ഇനാകി വില്യംസ് തുടങ്ങിയവരാണ് ഘാനയുടെ കരുത്ത്. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. ജാവൊ ഫീലിക്സ്, ബ്രൂണൊ ഫെർണാണ്ടസ്, ഡാനിലൊ പരേരിയ, നുനൊ മെൻഡസ് തുടങ്ങിയവർ റൊണാൾഡോയ്ക്ക് ഒപ്പം പറങ്കിപ്പടയ്ക്ക് കരുത്താകും.
ബ്രസീൽ x സെർബിയ @ 12.30 am
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ബ്രസീൽ x സെർബിയ പോരാട്ടത്തോടെ അവസാനമാകും. ഗ്രൂപ്പ് ജിയിലാണ് ഇരു ടീമും. ഇന്ത്യൻ സമയം രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിലാണ് ബ്രസീലും സെർബിയയും ഏറ്റുമുട്ടുന്നത്.
2018 റഷ്യൻ ലോകകപ്പിലും ബ്രസീലും സെർബിയയും ഒരേ ഗ്രൂപ്പിൽ ആയിരുന്നു. അന്ന് 2-0ന് ബ്രസീൽ ജയം സ്വന്തമാക്കി. 2014 ജൂണിൽ നടന്ന സൗഹൃദ മത്സരത്തിൽ 1-0നും ബ്രസീൽ ജയിച്ചിരുന്നു. ഫിഫ ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും കളിച്ച ടീം എന്ന നേട്ടം ബ്രസീൽ തുടരുകയാണ്. 1930ലെ കന്നി ലോകകപ്പിൽ തുടങ്ങി 22-ാം ലോകകപ്പിലും ബ്രസീൽ കളത്തിലുണ്ട്.
2002നുശേഷം ലോകകപ്പിൽ മുത്തമിടാൻ സാധിക്കാത്തതിന്റെ കേട് ഇത്തവണ ബ്രസീൽ തീർക്കുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. കാരണം, 2002നുശേഷം ഏഷ്യയിൽ നടക്കുന്ന ലോകകപ്പാണ് ഇത്തവണത്തേത്.
നെയ്മർ, വിനീഷ്യസ് ജൂണിയർ, ഗബ്രിയേൽ ജെസ്യൂസ്, തിയാഗൊ സിൽവ തുടങ്ങിയവരാണ് കാനറികളുടെ കരുത്ത്. ദുസാൻ വ്ളാഹോവിച്ച്, നെമാൻജ റെഡാനോയിക്, ഗോളി മാർക്കൊ ദിമിത്രോവിച്ച് തുടങ്ങിവർ സെർബിയയ്ക്കും കരുത്താകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.