മൊഹാലി: ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ ഉറപ്പിക്കണം; ബാറ്റിംഗ്, ബൗളിംഗ് കോംബിനേഷനുകൾക്ക് അവസാനരൂപം നൽകണം; മധ്യനിരയിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം- ഇന്ന് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരന്പര മൊഹാലിയിൽ തുടങ്ങുന്പോൾ നായകൻ രോഹിത് ശർമയുടെ മനസിലുള്ളത് ഇക്കാര്യങ്ങളാകും.
ആറു മത്സരങ്ങളാണു ലോകകപ്പിനു മുന്‍പ് ഇന്ത്യക്കുള്ളത്; ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ മൂന്നു മത്സരങ്ങൾ വീതം. ഈ കളികൾ അവസാനിക്കുന്പോഴേക്കും ലോകകപ്പ് നേടാൻ കഴിയുന്ന ടീമിനെ ഇന്ത്യ ഉറപ്പിച്ചിരിക്കണം. രാത്രി 7.30 മുതലാണ് പരന്പരയിലെ ആദ്യമത്സരം.
ഒക്കെ ശര്യാകും!
സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവാണു ട്വന്റി20യിൽ പ്രധാനം. രോഹിതിന്റെ വാക്കു വിശ്വസിക്കാമെങ്കിൽ ഈ രണ്ടു പരന്പരകളിൽനിന്ന് ഇന്ത്യ എല്ലാ ഉത്തരവും കണ്ടെത്തിയിരിക്കും. ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായെങ്കിലും ബാറ്റിംഗിൽ കാര്യമായ പ്രശ്നമില്ലായിരുന്നു. എന്നാൽ, ബൗളിംഗിലെ പരിചയക്കുറവ് തിരിച്ചടിയായി. ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തുന്നതോടെ ബൗളിംഗിലെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ.
വിരാട് കോഹ്ലി ഓപ്പണ്‍ ചെയ്യാൻ സാധ്യതയുണ്ടെന്നു രോഹിത് പറഞ്ഞെങ്കിലും കെ.എൽ. രാഹുൽതന്നെയാണു നായകന്റെ മനസിൽ. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങൾ രാഹുലിനു നിർണായകമാണ്. പ്രത്യേകിച്ച് കോഹ്ലി അവസാനമത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിനിൽക്കുന്ന സാഹചര്യത്തിൽ.
മിഡിൽ ഓർഡർ?
ടോപ് ഓർഡറിലെ ആദ്യ നാലു സ്ഥാനങ്ങളിൽ ഇന്ത്യക്കു കണ്‍ഫ്യൂഷനില്ല. എന്നാൽ തുടർന്നു വരുന്ന വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിനെ കളിപ്പിക്കണോ ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തണോ എന്നതാണു ചോദ്യം. രവീന്ദ്ര ജഡേജയ്ക്കു പരിക്കേറ്റതിനാൽ ഇടംകൈയൻ ബാറ്ററായ പന്തിനെ കളിപ്പിക്കാനാണു സാധ്യത. ദീപക് ഹൂഡയുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ആറാം ബൗളർ
ഏഷ്യാ കപ്പിനിടെ ജഡേജയ്ക്കു പരിക്കേറ്റതു ടീമിന്റെ ബൗളിംഗ് ബാലൻസ് തെറ്റിച്ചിട്ടുണ്ട്. ആറു ബോളർമാരിൽനിന്ന് ഒരാൾ കുറഞ്ഞതിനാൽ ഏഷ്യാ കപ്പിൽ അഞ്ചു പേരുമായി കളിക്കാൻ ഇന്ത്യ നിർബന്ധിതരായി.
ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ, ജഡേജ എന്നിവരെ മാറ്റിമാറ്റി കളിപ്പിച്ചാൽ അക്സർ പട്ടേൽ ടീമിൽ ഇടംപിടിക്കും. ഈ സാഹചര്യത്തിൽ അക്സർ-യുസ്വേന്ദ്ര ചാഹൽ സ്പിൻ കൂട്ടുകെട്ടും ബുംറ-ഭുവനേശ്വർ കുമാർ-ഹാർദിക് പേസ് സഖ്യവും രൂപപ്പെടും. ലോകകപ്പിനു വേദിയാകുന്ന ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഇതുകൂടി പരിഗണിച്ചേ മാനേജ്മെന്റ് കാര്യങ്ങൾ കൈകാര്യം ചെയ്യൂ.
പ്രമുഖരില്ല
മറുവശത്ത് ഓസ്ട്രേലിയ ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിനസ്, മിച്ചൽ മാർഷ് തുടങ്ങിയ പ്രധാന താരങ്ങളെ കൂടാതെയാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. പരിക്കുഭീഷണി ഒഴിവാക്കാനാണ് ഈ പുറത്തിരുത്തൽ. അടുത്തിടെ ഏകദിനത്തിൽനിന്നു വിരമിച്ച നായകൻ ആരണ് ഫിഞ്ചിലേക്കാണ് ഓസീസിന്റെ ഫോക്കസ്. ലോകകപ്പിനു മുന്‍പു ഫിഞ്ച് ഫോമിലാകേണ്ടതു മാനേജ്മെന്റിന്റെ ആവശ്യമാണ്.
ടീം ഓസ്ട്രേലിയ: ഷോണ്‍ അബോട്ട്, ആഷ്ടണ്‍ ആഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നേഥൻ എല്ലിസ്, ആരണ് ഫിഞ്ച്, കാമറൂണ്‍ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സണ്, ഡാനിയൽ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ആദം സാംപ.
ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
ചുവടുമാറ്റി ടിം
സിംഗപ്പുർ ദേശീയ ക്രിക്കറ്റ് ടീമംഗം ടിം ഡേവിഡ് ഇനി ഓസ്ട്രേലിയയ്ക്കുവേണ്ടി കളിക്കും. ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ടാണ് ഓൾറൗണ്ടറായ ടിം ഡേവിഡിന്റെ ചുവടുമാറ്റം. ഇന്ന് ഇന്ത്യക്കെതിരായ ട്വന്റി20യിൽ ഇരുപത്താറുകാരനായ ടിം ഡേവിഡ് ഓസീസിനായി അരങ്ങേറിയേക്കും. സിംഗപ്പൂരിലാണു ജനിച്ചതെങ്കിലും രണ്ടാം വയസുമുതൽ ടിം ഡേവിഡ് ഓസ്ട്രേലിയയിലാണു താമസം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണു ടിം ഡേവിഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.