മഹാബലിപുരത്തിപ്പോൾ ഉത്സവപ്പിറ്റേന്നത്തെ പൂരപ്പറന്പെന്നോ പട കഴിഞ്ഞ പടക്കളമെന്നോ പറയാം. കഴിഞ്ഞ മൂന്നാഴ്ച ഇവിടെ പൊടിപൂരമായിരുന്നു, പടക്കളമായിരുന്നു. 187 രാജ്യങ്ങളിൽനിന്നുള്ള ചേകവരും ഉണ്ണിയാർച്ചമാരും അങ്കക്കലിപൂണ്ട് നടക്കുന്ന കാഴ്ച ഏവരിലും കൗതുകമുണർത്തി. രാജാക്കന്മാരുടെ യുദ്ധതന്ത്രങ്ങൾ സ്വന്തം മനസിൽ ആവാഹിച്ച് 64 കളങ്ങളിലേക്കു സന്നിവേശിപ്പിച്ചുള്ള യുദ്ധ സൗന്ദര്യം അവസാനിച്ചു. അതേ, 44-ാം ചെസ് ഒളിന്പ്യാഡിനു തിരശീലവീണു. ഇനി ബുഡാപെസ്റ്റിൽ കാണാം...
ആനന്ദിന്റെ നാട്ടിൽ
ഇന്ത്യ അങ്കത്തട്ടൊരുക്കിയത്, ഏറ്റവും മികച്ച ചെസ് യോദ്ധാവായ വിശ്വനാഥൻ ആനന്ദിന്റെ നാട്ടിലായിരുന്നു എന്നതു ശ്രദ്ധേയം. വിശ്വനാഥൻ ആനന്ദ് എന്ന യോദ്ധാവ് അഞ്ചു തവണ ലോകം കീഴടക്കി. തമിഴ്നാട് സർക്കാർ 104 കോടി മുടക്കി ഒളിന്പ്യാഡിനായി എല്ലാം ഒരുക്കിയപ്പോൾ ലോകം ഞെട്ടി. വെറും നാലു മാസംകൊണ്ട് രണ്ടു വർഷത്തെ ഒരുക്കങ്ങൾ അവിടെ നടന്നു. മഹാബലിപുരം കടൽത്തീരത്തുള്ള 28 റിസോർട്ടുകളിലായി രണ്ടായിരത്തോളം കളിക്കാരും അതിന്റെ പകുതിയോളം വരുന്ന ഒഫീഷൽസും താമസിച്ചു. ചെസ് ഇതിഹാസം മുൻ വനിതാ ലോക ചാന്പ്യൻ ഹംഗേറിയൻ ഗ്രാന്റ് മാസ്റ്റർ ജൂഡിത് പോൾഗാർ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി - ഇതുവരെ നടന്ന ചെസ് ഒളിന്പ്യാഡുകളിൽ ഏറ്റവും മികച്ച ഒന്നാണിത്.
വനിതാ വിഭാഗത്തിൽ ഇന്ത്യയിറക്കിയ ടീം ലോകോത്തരമായിരുന്നു. ഗ്രാൻഡ് മാസ്റ്റർ സാക്ഷാൽ കൊണേരു ഹന്പി നയിച്ച ഇന്ത്യ എ ടീം. യുവരക്തങ്ങൾക്കു മുൻതൂക്കം നൽകി ബി, സി ടീമുകൾ. ലോക ചാന്പ്യന്മാരാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യ എ ടീമിനു വെങ്കലംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 11 റൗണ്ടിൽ 10ലും മുന്നിട്ട് നിന്നിട്ട് അവസാന റൗണ്ടിൽ രണ്ടാം സ്വീഡ് അമേരിക്കയ്ക്കു മുന്നിൽ കാലിടറി. ഒന്പതാം റൗണ്ടിൽ പോളണ്ടിനോടു തോറ്റിരുന്നെങ്കിലും സ്വർണപ്രതീക്ഷ നിലനിന്നിരുന്നു. എങ്കിലും അവസാന റൗണ്ടിലെ തോൽവി, അത് ഇന്ത്യയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി.
നിഹാൽ, ഗുകേഷ്
ഓപ്പണ് വിഭാഗത്തിൽ യുദ്ധമായിരുന്നു. പല രാജ്യങ്ങളിൽനിന്നും കുടിയേറിയ ലോകോത്തര താരങ്ങൾ മാത്രം നിറഞ്ഞ അമേരിക്ക, ഒന്നാം സ്വീഡായി അങ്കത്തട്ടിലെത്തി. രണ്ടാം സ്വീഡായ ഇന്ത്യ എ ടീമും മോശമല്ലായിരുന്നു. മലയാളിയായ സൂപ്പർ ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണൻ ഇന്ത്യ എ ടീമിൽ ഇടം പിടിച്ചിരുന്നു. യുദ്ധതലേന്നു നടന്ന അഭിമുഖത്തിൽ നിഹാൽ സരിൻ എന്ന അദ്ഭുതബാലൻ പറഞ്ഞത്, കാര്യങ്ങൾ ഇങ്ങനൊക്കെയാണ്, എങ്കിലും ഇത് ചെസ് ആണ് എന്തും സംഭവിക്കാം എന്നാണ്. അതേ, രണ്ട് പതിനാറുകാരും രണ്ട് പതിനെട്ടുകാരും നിറഞ്ഞ് നിന്ന ഇന്ത്യ ബി ടീം 11-ാം സ്വീഡായിട്ട് അങ്കം കുറിച്ചു. ആകെയുള്ള 11 റൗണ്ടിൽ പ്രവചനങ്ങളും പ്രതീക്ഷകളും തകർത്തെറിഞ്ഞ പലതും കാണേണ്ടി വന്നു.
സ്വർണം ഉറപ്പിച്ചെത്തിയ അമേരിക്കയെ, മലയാളിയായ നിഹാൽ സരിന്റെ ഇന്ത്യ ബി ഒന്പതാം റൗണ്ടിൽ മലർത്തിയടിച്ചു. ഇന്ത്യ ബി യുടെ ഒന്നാം ബോർഡിലെ ഡി. ഗുകേഷ് എന്ന പതിനാറുകാരൻ, ലോകചാന്പ്യൻ മാഗ്നസ് കാൾസന്റെ മികവുള്ള ഫാബിയാനോ കരുവാനയെ തോൽപ്പിച്ചു. നിഹാൽ സരിൻ ചെസിലെ അതിഭീകരനായ ലെവോണ് അരോണിയനെ സമനിലയിൽ പിടിച്ചുകെട്ടി. 3-1ന് ആയിരുന്നു ഇന്ത്യൻ ദാവീദുമാർ അമേരിക്കൻ ഗോലിയാത്തുമാരെ കെട്ടുകെട്ടിച്ചത്. എന്നാൽ, 10-ാം റൗണ്ടിൽ, ഉറപ്പായിരുന്ന ജയം ഗുകേഷ് കൈവിട്ടു. സമയസമ്മർദ്ദത്തിൽ തന്റെ കുതിരയെ നഷ്ടപ്പെട്ട ഗുകേഷ് കളിയിൽ തോറ്റു. ഇന്ത്യയും ഉസ്ബക്കിസ്ഥാനും സമനിലയിൽ. അതോടെ ഇന്ത്യ ബിയുടെ സ്വർണ പ്രതീക്ഷ, അവസാന റൗണ്ടിലെ മറ്റു രാജ്യക്കാരുടെ കളികളെ ആശ്രയിച്ചായി.
എങ്കിലും ചെസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ ബി വെങ്കല മെഡൽ കരസ്ഥമാക്കി. ഏവരെയും ഞെട്ടിച്ച പ്രകടനം മൊൾഡോവാ എന്ന കൊച്ചു രാജ്യത്തിന്റേതുതന്നെ. കേരളത്തിന്റെ ഒരു ജില്ലയോളം ജനസംഖ്യ മാത്രമുള്ള മൊൾഡോവ 48-ാം സ്വീഡായിരുന്നു. അവർ ആറാം സ്ഥാനത്തെത്തി. ഈ ഒളിന്പ്യാഡിൽ ഇന്ത്യയിലെ ഏഴു പേർ വ്യക്തിഗത നേട്ടങ്ങൾ ഉണ്ടാക്കി. നിഹാൽ സരിൻ രണ്ടാം ബോർഡിലെ വ്യക്തിഗത സ്വർണം നേടിയത് മലയാളികൾക്ക് അഭിമാനിക്കാൻ വക നല്കുന്നു.
ഭാവി ഭദ്രം
ഇന്ത്യയുടെ ചെസ് ഭാവി വളർന്നുവരുന്ന കൊച്ചുതാരങ്ങളുടെ കൈകളിൽ ഭദ്രമാണെന്നതാണു ചെന്നൈ ഒളിന്പ്യാഡിന്റെ ആകെയുള്ള ഉത്തരം. നിഹാലും, പ്രഗ്നാനന്ദയും, ഗുകേഷുമെല്ലാം ശൂന്യതയിൽ നിന്നും അസ്ത്രങ്ങൾ വർഷിക്കുന്ന പോരാളികളാണ്. നാളെ ലോകം കീഴടക്കാനുള്ളവർ. 2024 ൽ ഹങ്കറിയിലെ ബുഡാപെസ്റ്റിൽ 45-ാം ചെസ് ഒളിന്പ്യാഡിന് ഇവരുടെ മിന്നും പ്രകടനങ്ങൾ ലോകത്തിനു ദർശിക്കാനാവും.
ലോകം ചെസ് സംസ്കാരത്തിലേക്കു മാറുകയാണ്. പല രാജ്യങ്ങളിലും ചെസ് സ്കൂളുകളിലും കോളജുകളിലും പാഠ്യവിഷയമാക്കിയിട്ടുണ്ട്. മറ്റ് വിഷയങ്ങൾ പോലെ ചെസ് മുഖ്യവിഷയമായി ബിരുദം എടുക്കാം. ഇന്ത്യയിലും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ജിസ്മോൻ മാത്യു
(ഇന്റർനാഷണൽ ആർബിറ്റർ & ചെയർമാൻ. ആർബിറ്റർ കമ്മീഷൻ കേരള)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.