എഡ്ജ്ബാസ്റ്റണ്: കാത്തിരിപ്പുകൾക്കൊടുവിൽ ഇംഗ്ലണ്ട് x ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അഞ്ചാം പോരാട്ടത്തിന് ഇന്ന് തുടക്കം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരന്പര ആയിരിക്കും ഇത്. കാരണം, 2021 സെപ്റ്റംബർ ആറിന് അവസാനിച്ച ഇംഗ്ലണ്ട് x ഇന്ത്യ നാലാം ടെസ്റ്റിന്റെ തുടർച്ചയായി നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റിനാണ് ഇന്ന് ടോസ് വീഴുക.
2021 ഓഗസ്റ്റ് - സെപ്റ്റംബറിൽ പൂർത്തിയാകേണ്ട അഞ്ചുമത്സര ടെസ്റ്റ് പരന്പരയിലെ അഞ്ചാം പോരാട്ടമാണ് ഇന്ന് എഡ്ജ്ബാസ്റ്റണിൽ നടക്കുന്നത്. പരന്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. അതുകൊണ്ടുതന്നെ ഇന്നാരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് പരന്പരയുടെ ഫലം നിർണയിക്കും. മഴ സാധ്യത ഉള്ളതിനാൽ കാലാവസ്ഥയും നിർണായക പങ്കുവഹിക്കാൻ സാധ്യതയുണ്ട്.
297 ദിനങ്ങൾ
പരന്പരയിലെ അവസാന മത്സരം കളിക്കാൻ രണ്ട് ടീമുകളും തമ്മിൽ വീണ്ടും ഒന്നിക്കുന്നത് 297 ദിനങ്ങളുടെ ഇടവേളയിലാണ്. ഈ ഇടവേളയാണ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരന്പര എന്ന വിശേഷണം ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടത്തിനു നൽകുന്നത്. 2021 ഓഗസ്റ്റ് നാലിനു നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചു. രണ്ടാം ടെസ്റ്റിൽ ഇന്ത്യ 151 റണ്‍സിന്റെ ജയം നേടി. എന്നാൽ, മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 76 റണ്‍സിനും ജയം സ്വന്തമാക്കി. നാലാം ടെസ്റ്റിൽ 157 റണ്‍സ് ജയത്തോടെ ഇന്ത്യ 2-1ന്റെ ലീഡ് സ്വന്തമാക്കി.
ബുംറ x സ്റ്റോക്സ്
ഈ പരന്പരയിലെ രസകരമായ മറ്റൊരു കാര്യം രണ്ട് ടീമിന്റെയും ക്യാപ്റ്റന്മാർ മാറി എന്നതാണ്. ആദ്യ നാല് മത്സരങ്ങളിൽ ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇംഗ്ലണ്ടിന്റെ നായകൻ ജോ റൂട്ടും ആയിരുന്നു. അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത് പേസ് ബൗളർ ജസ്പ്രീത് ബുംറയാണ്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ പേസ് ബൗളിംഗ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും.
കോവിഡ് പിടിപെട്ട സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ അറിയിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റൻ. ജോ റൂട്ടിന്റെ പിൻഗാമിയായ ബെൻ സ്റ്റോക്സിന്റെ കീഴിൽ 3-0ന് ന്യൂസിലൻഡിന് എതിരായ പരന്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് എത്തുന്നത്. സെപ്റ്റംബറിൽ കണ്ട ഇംഗ്ലണ്ട് അല്ല ഇപ്പോഴുള്ളതെന്ന് ചുരുക്കം. ആക്രമണ ടെസ്റ്റ് ആണ് ബെൻ സ്റ്റോക്സ് മുഖ്യ പരിശീലകൻ ബ്രെണ്ടൻ മക്കല്ലം സഖ്യത്തിന്റെ മുഖമുദ്ര. അത് ന്യൂസിലൻഡിന് എതിരായ പരന്പരയിൽ തെളിഞ്ഞതാണ്.
രോഹിത് ശർമയുടെ അഭാവം, വിരാട് കോഹ്ലിയുടെയും ചേതേശ്വർ പൂജാരയുടെയും ഫോം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്ക് ജയം മാത്രം ലക്ഷ്യംവച്ചിറങ്ങുന്ന ഇംഗ്ലണ്ടിനെ ചെറുത്തുനിൽക്കാൻ സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം.
ഇംഗ്ലണ്ട് ടീം
അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ കളിച്ച നാല് കളിക്കാർ (റൂട്ട്, ഒല്ലി പോപ്പ്, ജോണി ബെയർസ്റ്റൊ, ജയിംസ് ആൻഡേഴ്സണ്) മാത്രമാണ് അഞ്ചാം ടെസ്റ്റിനുള്ളത്.
നിലവിലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നാലാം ടെസ്റ്റിന് ഇല്ലായിരുന്നു.
ടീം: സാക് ക്രൗളി, അലെക്സ് ലീസ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റൊ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാം ബില്ലിംഗ്സ് (വിക്കറ്റ് കീപ്പർ), മാത്യു പോട്ട്സ്, സ്റ്റൂവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജയിംസ് ആൻഡേഴ്സണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.