പാരീസ്: ടെന്നീസ് കോർട്ടിൽ താരങ്ങൾ റാക്കറ്റിനോട് കലിപ്പു തീർക്കുന്നതു സർവസാധാരണം. എന്നാൽ, കോർട്ടിൽ എറിഞ്ഞ റാക്കറ്റ് കുത്തിപ്പൊങ്ങി ഗാലറിയിലിരുന്ന കുട്ടിയുടെ ദേഹത്തുകൊണ്ട് പരിക്കേൽക്കുന്നതു വിരളം. അത്തരമൊരു സാഹചര്യമാണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിനിടെ നടന്നത്.
റൊമാനിയയുടെ സീഡ് ചെയ്യപ്പെടാത്ത ഇറിന കമേലിയ ബേഹുവാണ് റാക്കറ്റ് കോർട്ടിലേക്ക് എറിഞ്ഞത്. അന്പയർ സ്റ്റാൻഡിനു തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തു റാക്കറ്റ് കൊണ്ട് പരിക്കേറ്റു. സംഭവത്തിൽ ബേഹുവിന് താക്കീത് ലഭിച്ചു.
മത്സരശേഷം കുട്ടിക്കും കുടുംബത്തിനുമൊപ്പം ചിത്രത്തിനു പോസ് ചെയ്തശേഷമാണ് താരം കോർട്ട് വിട്ടത്. രണ്ടാം റൗണ്ട് മത്സരത്തിൽ റഷ്യയുടെ 30-ാം സീഡായ എകട്രിന അലക്സാഡ്രോവയ്ക്കെതിരേ ബേഹു തിരിച്ചുവരവ് ജയം സ്വന്തമാക്കി. സ്കോർ: 6-7 (3-7), 6-3, 6-3.
നദാൽ, മെദ്വദേവ്
പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ റാഫേൽ നദാലും റഷ്യയുടെ ഡാനിൽ മെദ്വദേവും മൂന്നാം റൗണ്ടിൽ. അഞ്ചാം സീഡായ നദാൽ ഫ്രാൻസിന്റെ കോറെന്റിൻ മൗറ്റെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് നദാൽ രണ്ടാം റൗണ്ടിൽ കീഴടക്കി. സ്കോർ: 6-3, 6-1, 6-4. സെർബിയയുടെ ലാസ്ലൊ ഡേറെയെ കീഴടക്കിയാണ് മെദ്വദേവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്, 6-3, 6-4, 6-3. ക്രൊയേഷ്യയുടെ മരിൻ സിലിച്ച്, നോർവെയുടെ കാസ്പർ റൂഡ് തുടങ്ങിയവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
ഷ്യാങ്ടെക്, ബഡോസ
വനിതാ സിംഗിൾസിൽ ഒന്നാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, മൂന്നാം സാഡായ സ്പെയിനിന്റെ പൗള ബഡോസ എന്നിവർ മൂന്നാം റൗണ്ടിൽ. അമേരിക്കയുടെ മാഡിസണ്‍ കീസും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. അതേസമയം, ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ രണ്ടാം റൗണ്ടിൽ പുറത്തായി.
ബൊപ്പണ്ണ സഖ്യത്തിനു ജയം
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - നെതർലൻഡ്സിന്റെ മാത്യു മിഡിൽകൂപ് സഖ്യം മൂന്നാം റൗണ്ടിൽ. ആന്ദ്രെ ഗൊലുബെവ് - ഫാബ്രിസ് മാർട്ടിന്റെ കൂട്ടുകെട്ടിനെ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ മറികടന്നു. സ്കോർ: 6-3, 6-4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.