ബാങ്കോക്ക്: ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ ബാഡ്മിന്റണ് ടീം തോമസ് കപ്പ് കിരീടത്തിൽ കന്നി മുത്തമിട്ടു. തോമസ് കപ്പ് ബാഡ്മിന്റണിൽ 14 തവണ ചാന്പ്യന്മാരായ ഇന്തോനേഷ്യയെ ഫൈനലിൽ 3-0ന് ഏകപക്ഷീയമായി തകർത്തെറിഞ്ഞാണ് ഇന്ത്യയുടെ കിരീട ധാരണം. 1979ൽ സെമിയിൽ പ്രവേശിച്ചതായിരുന്നു തോമസ് കപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. മലയാളി താരം എച്ച്.എസ്. പ്രണോയ് ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘം തായ്ലൻഡിൽ അരങ്ങേറിയ 2022 തോമസ് കപ്പ് സ്വന്തമാക്കിയതോടെ ചരിത്രം വഴിമാറി. കരുത്തരായ ഇന്തോനേഷ്യയെയാണ് ഫൈനലിൽ ഇന്ത്യ കീഴടക്കിയതെന്നതാണ് ശ്രദ്ധേയം.
ഇന്ത്യയുടെ ലോക മധുരം
ബാഡ്മിന്റണിൽ ഇന്ത്യയുടെ ടീം ഇനത്തിലുള്ള ഏറ്റവും തിളക്കമാർന്ന നേട്ടമാണ് 2022 തോമസ് കപ്പ്. കായിക ചരിത്രത്തിൽ ഇന്ത്യൻ ടീം സ്വന്തമാക്കിയ ചരിത്ര നേട്ടങ്ങൾക്ക് ഒപ്പം തോമസ് കപ്പും ചേർക്കപ്പെട്ടു. 1975 ലോകകപ്പ് ഹോക്കി, ഐസിസി ഏകദിന ക്രിക്കറ്റിലെ 1983, 2011 കിരീടങ്ങൾ, 2007 ഐസിസി ട്വന്റി-20 ലോകകപ്പിലെ കിരീടം എന്നിവയ്ക്കൊപ്പം 2022 തോമസ് കപ്പും ഇന്ത്യയുടെ കായിക ചരിത്രത്തിലെ സുവർണ ഏടായി.
ഇന്തോനേഷ്യ (14), ചൈന (10), മലേഷ്യ (5), ജപ്പാൻ, ഡെന്മാർക്ക് (ഒന്ന് വീതം) എന്നീ ടീമുകൾ മാത്രമായിരുന്നു ഇതുവരെ തോമസ് കപ്പ് സ്വന്തമാക്കിയത്. ഇവയ്ക്കൊപ്പം ഇന്ത്യയുടെ കിരീടനേട്ടപട്ടികയിൽ ഇടംപിടിച്ചു.
അഭിമാനമായി പ്രണോയ്
ഫൈനലിൽ 3-0നായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ 8-21, 21-17, 21-16ന് തിരിച്ചുവരവ് ജയം സ്വന്തമാക്കി. രണ്ടാമത് നടന്ന ഡബിൾസിൽ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യവും മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ജയം നേടി. സ്കോർ: 21-18, 21-23, 21-19. 2-0ന്റെ ലീഡുമായാണ് മൂന്നാം മത്സരത്തിന് കിഡംബി ശ്രീകാന്ത് ഇറങ്ങിയത്. സൂപ്പർതാരം ജോനാഥൻ ക്രിസ്റ്റ്ലിയെ നേരിട്ടുള്ള ഗെയിമിന് ശ്രീകാന്ത് തകർത്തു (21-15, 23-21). അതോടെ ഇന്ത്യ കിരീടത്തിൽ.
സെമിയിൽ ഡെന്മാർക്കിനെയും ക്വാർട്ടറിൽ മലേഷ്യയെയും 3-2ന് ഇന്ത്യ കീഴടക്കിയപ്പോൾ നിർണായകമായത് മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ പ്രകടനമായിരുന്നു. മലേഷ്യക്കെതിരേ 2-2ന് ഒപ്പം നിൽക്കുന്പോഴായിരുന്നു പ്രണോയി അഞ്ചാം മത്സരത്തിൽ സിംഗിൾസ് പോരാട്ടത്തിന് ഇറങ്ങിയത്. ഏകപക്ഷീയ ജയം പ്രണോയ് സ്വന്തമാക്കി. സെമിയിൽ ആദ്യ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ ഡെ·ാർക്കും 2-2ൽ ഒപ്പമായിരുന്നു. അഞ്ചാം മത്സരത്തിനായി കോർട്ടിലിറങ്ങിയ പ്രണോയ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 13-21, 21-9, 21-12ന് വെന്നിക്കൊടി പാറിച്ച് ഇന്ത്യയെ ഫൈനലിലേക്ക് കൈപിടിച്ചത്.
ഇന്ത്യയുടെ ചരിത്ര കിരീട നേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്നായിരുന്നു ഫൈനലിനുശേഷം എച്ച്.എസ്. പ്രണോയിയുടെ ആദ്യ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.