കാണ്‍പുർ: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച ടെസ്റ്റ് അരങ്ങേറ്റത്തിൽ ഭൂലോക ശ്രേയസുമായി ശ്രേയസ് സന്തോഷ് അയ്യർ എന്ന ശ്രേയസ് അയ്യർ. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിംഗ്സിലുമായി സെഞ്ചുറിയും അർധസെഞ്ചുറിയും നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രം ശ്രേയസ് അയ്യർ കുറിച്ചു. ടെസ്റ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന 16-ാമനാണ് ശ്രേയസ്.
ആദ്യ ഇന്നിംഗ്സിൽ 105 റണ്‍സ് നേടിയ ശ്രേയസ്, രണ്ടാം ഇന്നിംഗ്സിൽ 65 റണ്‍സ് സ്വന്തമാക്കി. കഴുത്തിനു പരിക്കേറ്റ് മൂന്നാം ദിനം കളത്തിൽ എത്താതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ 61 റണ്‍സുമായി പുറത്താകാതെ നിന്ന് നിർണായക സാന്നിധ്യമായി. അതോടെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഏഴിന് 234 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. സാഹയും അക്സർ പട്ടേലും (28 നോട്ടൗട്ട്) ചേർന്ന് എട്ടാം വിക്കറ്റിൽ പുറത്താകാതെ 67 റണ്‍സ് നേടി നിൽക്കുന്പോഴാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
ഒന്നാം ഇന്നിംഗ്സിൽ 49 റണ്‍സ് ലീഡ് ഉണ്ടായിരുന്ന ഇന്ത്യ, ന്യൂസിലൻഡിനു മുന്നിൽ വച്ചത് 284 റണ്‍സിന്റെ വിജയലക്ഷ്യം. ആ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച സന്ദർശകർ നാലാംദിനമായ ഇന്നലെ കളി അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റണ്‍സ് എന്ന നിലയിലാണ്, 280 റണ്‍സ് പിന്നിൽ. അഞ്ചാം ദിനമായ ഇന്ന് ഇറങ്ങുന്പോൾ ഇന്ത്യക്കു ജയത്തിലേക്കുള്ള ദൂരം 9 കിവീസ് വിക്കറ്റുകൾ.
ദ്രാവിഡ് ഇഫക്റ്റ്
ആറ്, ഏഴ്, എട്ട് വിക്കറ്റുകളിൽ ഇന്ത്യ അർധസെഞ്ചുറി കൂട്ടുകെട്ടുകൾ പടുത്തുയർത്തിയതാണു രണ്ടാം ഇന്നിംഗ്സ് സ്കോർ 234/7ൽ എത്താൻ സഹായിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 51 റണ്‍സ് എന്ന ദയനീയ അവസ്ഥയിൽനിന്നാണ് ശ്രേയസ് അയ്യർ, ആർ. അശ്വിൻ (32), സാഹ, അക്സർ എന്നിവരുടെ പോരാട്ടത്തിലൂടെ ഇന്ത്യ കരകയറിയത്.
2007നുശേഷം ആദ്യമായാണ് ആറ്, ഏഴ്, എട്ട് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യ നേടുന്നതെന്നതാണു ശ്രദ്ധേയം. 2007ൽ രാഹുൽ ദ്രാവിഡ് ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ഇപ്പോൾ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനും, ദ്രാവിഡ് ഇഫക്റ്റ്!
അശ്വിൻ @ 417
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിൽ ആർ. അശ്വിൻ മുൻതാരം ഹർഭജൻ സിംഗിന്റെ (417) ഒപ്പം. ന്യൂസിലൻഡിന്റെ യംഗിനെ രണ്ടാം ഇന്നിംഗ്സിൽ പുറത്താക്കിയതോടെ അശ്വിന്റെ വിക്കറ്റ് നേട്ടം 417ൽ എത്തി. ഹർഭജൻ 103 ടെസ്റ്റിൽനിന്നാണ് ഈ നേട്ടത്തിലെത്തിയത്. അശ്വിന്റേത് 80-ാം ടെസ്റ്റാണ്.
അനിൽ കുംബ്ലെ (619), കപിൽ ദേവ് (434) എന്നിവർ മാത്രമാണ് അശ്വിന് മുന്നിൽ ഇനിയുള്ളത്.
അയ്യരുകളി കാര്യമായി...
ചരിത്രത്തിൽ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയ ശ്രേയസ് അയ്യർ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചതായാണു നിഗമനം. സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്ലി രണ്ടാം ടെസ്റ്റിൽ മടങ്ങിയെത്തുന്പോൾ നിലവിലെ ടീമിൽനിന്ന് ആര് പുറത്തുപോകും എന്ന ചോദ്യം ഇതോടെ സജീവമായി.
മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരിൽ ഒരാൾ വഴിമാറേണ്ട സാഹചര്യമാണുള്ളത്. ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറിയുടെ അഭിപ്രായം അജിങ്ക്യ രഹാനെയെ ഒഴിവാക്കണമെന്നാണ്. ഏതായാലും കോഹ്ലി എത്തുന്പോൾ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് ആരെ തള്ളുമെന്നു കാത്തിരുന്ന കാണാം.
ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിൽ ശിഖർ ധവാൻ (187), രോഹിത് ശർമ (177) എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് ശ്രേയസ് അയ്യർ (170).
അരങ്ങേറ്റത്തിൽ ഇന്ത്യക്കായി ശ്രേയസ് അയ്യർക്കു മുന്‍പ് രണ്ട് ഇന്നിംഗ്സിലും 50+ നേടിയത് ദിലവർ ഹുസൈൻ, സുനിൽ ഗാവസ്കർ എന്നിവർ മാത്രമാണ്.
സ്കോർബോർഡ്:
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 345. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 296.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: മായങ്ക് സി ലാഥം ബി സൗത്തി 17, ഗിൽ ബി ജെമിസണ്‍ 1, പൂജാര സി ബ്ലൻഡെൽ ബി ജെമിസണ്‍ 22, രഹാനെ എൽബിഡബ്ല്യു ബി അജാസ് 4, ശ്രേയസ് സി ബ്ലൻഡെൽ ബി സൗത്തി 65, ജഡേജ എൽബിഡബ്ല്യു ബി സൗത്തി 0, അശ്വിൻ ബി ജെമിസണ്‍ 32, സാഹ നോട്ടൗട്ട് 61, അക്സർ നോട്ടൗട്ട് 28, എക്സ്ട്രാസ് 4, 81 ഓവറിൽ 234/7 ഡിക്ല.
വിക്കറ്റ് വീഴ്ച: 2/1, 32/2, 41/3, 51/4, 51/5, 103/6, 167/7.
ബൗളിംഗ്: സൗത്തി 22-2-75-3, ജെമിസണ്‍ 17-6-40-3, അജാസ് 17-3-60-1, രചിൻ 9-3-17-0, സോമർവില്ലെ 16-2-38-0.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്: ലാഥം നോട്ടൗട്ട് 2, യംഗ് എൽബിഡബ്ല്യു ബി അശ്വിൻ 2, സോമർവില്ലെ നോട്ടൗട്ട് 0, ആകെ 4 ഓവറിൽ 4/1.
വിക്കറ്റ് വീഴ്ച: 3/1.
ബൗളിംഗ്: അശ്വിൻ 2-0-3-1, അക്സർ 2-1-1-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.