നിങ്ങളേക്കാൾ കുറേ ഓണം ഈ അപ്പൻ ഉണ്ടിട്ടുണ്ട് എന്ന് വാമൊഴി... യുവത്വത്തിന്റെ തിളപ്പിനു മുകളിലാണ് അപ്പന്റെ ഇരുത്തം വന്ന പരിചയ സന്പത്ത് എന്ന വിശദീകരണമാണ് ആ ഓർമപ്പെടുത്തൽ. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലേക്ക് വരുന്പോൾ ആ അപ്പന്റെ സ്ഥാനം ചെന്നൈ സൂപ്പർ കിംഗ്സിന് ഉചിതം.
എതിരാളികളും വിമർശകരും കളിയാക്കുന്നതാണെങ്കിലും ഡാഡ്സ് ആർമി എന്ന വിശേഷണം അഭിമാനമായി കൊണ്ടുനടന്ന്, ഇരുത്തംവന്ന ടീമാണ് തങ്ങളെന്ന് ഓരോ തവണയും തെളിയിക്കുകയാണ് സിഎസ്കെ. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് കാണാതെ 2020ൽ പുറത്തായ സിഎസ്കെ, ഇത്തവണ കപ്പുമായാണ് പോരാട്ടം മതിയാക്കിയത്.
ഡാഡ്സ് ആർമിയുടെ നാലാം ഐപിഎൽ കിരീടം, 2018നുശേഷം ആദ്യത്തേതും. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നിഷ്പ്രഭമാക്കി 27 റണ്‍സിന്റെ ജയത്തോടെയാണ് ചെന്നൈ 2021 സീസണ് കിരീടം ചുണ്ടോടടുപ്പിച്ചത്.
പ്രായം കൂടുംതോറും...
പ്രായം കൂടുംതോറും വീഞ്ഞിന്റെ വീര്യം വർധിക്കുമെന്നതുപോലെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളുടെ കാര്യം. 2021 സീസണിൽ സിഎസ്കെ സംഘത്തിൽ 35ഉം അതിലധികവും പ്രായമുണ്ടായിരുന്നത് ആറ് പേർക്ക്. അതിൽ അഞ്ച് പേരും കോൽക്കത്തയ്ക്കെതിരായ ഫൈനലിൽ കളിച്ചു.
ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയ ഫാഫ് ഡുപ്ലെസിസ് (37 വയസ്), വണ്‍ ഡൗണ്‍ ബാറ്ററായെത്തിയ റോബിൻ ഉത്തപ്പ (35), അന്പാട്ടി റായുഡു (36), ക്യാപ്റ്റൻ എം.എസ്. ധോണി (40), ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവൊ (38) എന്നിവരായിരുന്നു ഫൈനലിലിറങ്ങിയ 35+ പ്രായക്കാർ.
കോൽക്കത്തയ്ക്കെതിരായ പ്ലേയിംഗ് ഇലവണിൽ രണ്ട് താരങ്ങൾമാത്രമാണ് 30ൽ താഴെ പ്രായമുണ്ടായിരുന്നത് എന്നതും ശ്രദ്ധേയം, ഓപ്പണർ ഋതുരാജ് ഗെയ്ക്വാദും (24 വയസ്) മീഡിയം പേസർ ദീപക് ചാഹറും (29).
ഫൈനൽ...
ദുബായിലെ 36 ഡിഗ്രി ചൂടിൽ ഈ പ്രായക്കാർ ശരിക്കും വിയർത്തു. ഡുപ്ലെസിസ് ഇന്നിംഗ്സിനിടെ ശ്വാസംകഴിക്കാൻ ശരിക്കും വിഷമിക്കുന്നുമുണ്ടായിരുന്നു. സിഎസ്കെയ്ക്കായി ഡുപ്ലെസിസിന്റെ 100-ാം മത്സരമായിരുന്നു കെകെആറിന് എതിരായ ഫൈനൽ.
ഡുപ്ലെസിസായിരുന്നു കഴിഞ്ഞ കൂറേ വർഷങ്ങളായി സിഎസ്കെയുടെ പേസ് ബൗളിംഗിനെതിരായ ബാറ്റിംഗ് കുന്തമുന. 154.45 സ്ട്രൈക്ക്റേറ്റാണ് പേസ് ബൗളർമാർക്കെതിരേ ഡുപ്ലെസിസുള്ളത്, സ്പിന്നർമാർക്കെതിരേ 109.19ഉം. ഡുപ്ലെസിസിന്റെ പേസ് ഹിറ്റിംഗ് ആണ് കോൽക്കത്തയ്ക്കെതിരേ ചെന്നൈയുടെ കിരീട ധാരണത്തിൽ നിർണായകമായത്. ലോക്കീ ഫെർഗൂസന്റെ 16 പന്തിൽ 40 റണ്‍സ് ആണ് ഡുപ്ലെസിസ് അടിച്ചുകൂട്ടിയത്.
കെകെആർ സ്പിന്നർമാർക്കെതിരേ 29 പന്തിൽ 29 മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്കോർ. സ്പിന്നർമാരെ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ഗെയ്ക്വാദും ഉത്തപ്പയും മൊയീൻ അലിയും നിർവഹിച്ചു. മൂവരും ചേർന്ന് ഷക്കീബ്, സുനിൽ നരെയ്ൻ, വരുണ്‍ ചക്രവർത്തി എന്നീ കെകെആർ സ്പിന്നർമാരുടെ 38 പന്തിൽ അടിച്ചെടുത്തത് 66 റണ്‍സ്.
ഡുപ്ലെസിസ് (633) - ഗെയ്ക്വാദ് (635) ഓപ്പണിംഗ് ബാറ്റിംഗ് ആയിരുന്നു ഈ സീസണിൽ ചെന്നൈയുടെ സുപ്രധാന കരുത്ത്. ഇവർ രണ്ടുപേരും ചേർന്ന് 1268 റണ്‍സ് ആണ് 2021 സീസണിൽ അടിച്ചെടുത്തത്.
യുഗാന്ത്യം...
ധോണി, ഡുപ്ലെസിസ്, ബ്രാവൊ, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ... ഈ കൂട്ടുകെട്ടിന്റെ സിഎസ്കെ ജഴ്സിയിലെ യുഗാന്ത്യംകൂടിയാണ് അവരുടെ നാലാം ഐപിഎൽ കിരീടത്തിന്റെ മറുവശം. കാരണം, അടുത്ത സീസണ് ഐപിഎല്ലിനു മുന്‍പ് മെഗാ താരലേലം നടക്കും.
ഇവരിൽ ഒന്നോ രണ്ടോ താരങ്ങൾ മാത്രമാകും സിഎസ്കെ ജഴ്സിയിൽ അടുത്ത സീസണിൽ ഉണ്ടാകുക. ഡാഡ്സ് ആർമി എന്ന് വർഷങ്ങൾക്ക് മുന്‍പുതന്നെ പേര് വീണ സിഎസ്കെ 2018ലെ ലേലത്തിൽ ടീമിനെ ഉടച്ചുവാർത്തില്ല. അതുപോലൊരു നീക്കം ഇത്തവണയുണ്ടാകാനിടയില്ല...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.