ജർമനി ഫസ്റ്റ്...
Tuesday, October 12, 2021 11:20 PM IST
സ്കോപിയെ (നോർത്ത് മാസിഡോണിയ): 2022 ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യതാ റൗണ്ടിലൂടെ ഇടംപിടിക്കുന്ന ആദ്യടീമായി ജർമനി.
യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജെ ചാന്പ്യന്മാരായാണ് ജർമനി ഖത്തറിലേക്കു ടിക്കറ്റിനുള്ള പോരാട്ടത്തിൽ ഫസ്റ്റായത്. 19-ാം തവണയാണ് ജർമനി ലോകകപ്പിനെത്തുന്നത്. ആതിഥേയർ എന്ന നിലയിൽ ഖത്തർ നേരത്തേ യോഗ്യത നേടിയിരുന്നു.
യുവേഫ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ജെയിലെ എട്ടാം മത്സരത്തിൽ നോർത്ത് മാസിഡോണിയയെ മറുപടിയില്ലാത്ത നാലു ഗോളിനു കീഴടക്കിയാണു ജർമനി ഖത്തർ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾകൂടി ശേഷിക്കേയാണിത്. എട്ട് മത്സരങ്ങളിൽനിന്ന് 21 പോയിന്റാണു ജർമനിക്കുള്ളത്.
ഹൻസി ഫ്ളിക്കിന്റെ കീഴിൽ മികവ് തുടരുന്ന ജർമനി രണ്ടാം പകുതിയിലാണ് നാലു ഗോളും നേടിയത്. തിമൊ വെർണർ (70’, 73’) ഇരട്ട ഗോൾ സ്വന്തമാക്കിയപ്പോൾ കെയ് ഹവേർറ്റ്സ് (50’), ജമാൽ മുസ്യാല (83’) എന്നിവർ ഓരോ ഗോൾ സ്വന്തമാക്കി.
സിക്സടിച്ച് ഹോളണ്ട്
ഗ്രൂപ്പ് ജിയിൽ ഹോം മത്സരത്തിൽ ഹോളണ്ട് 6-0ന് ജിബ്രാൾട്ടറിനെ കീഴടക്കി ലോകകപ്പ് യോഗ്യതയിലേക്ക് ഒരു ചുവടുകൂടി അടുത്തു. ഹോളണ്ടിനായി മെംഫിസ് ഡിപ്പെ (21’, 45+3’) ഇരട്ടഗോൾ സ്വന്തമാക്കി. വിർജിൽ വാൻ ഡിക്ക് (9’), ഡംഫ്രിസ് (48’), ഡൻജുമ (75’), മലെൻ (86’) എന്നിവരും ഹോളണ്ടിനായി വലകുലുക്കി.
ക്രൊയേഷ്യ കുരുക്കിൽ
ഗ്രൂപ്പ് എച്ചിൽ ഹോം മത്സരത്തിൽ സ്ലോവാക്യയോട് 2-2 സമനിലയിൽ പിരിഞ്ഞ ക്രൊയേഷ്യ കുരുക്കിൽ. രണ്ടു തവണ പിന്നിലായശേഷമാണ് ക്രൊയേഷ്യയുടെ സമനില. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റഷ്യ 2-1ന് സ്ലൊവേനിയയെ കീഴടക്കി. അതോടെ ക്രൊയേഷ്യയെ പിന്തള്ളി റഷ്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി.
ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾക്കാണു നേരിട്ട് യോഗ്യത ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്കു പ്ലേ ഓഫിലൂടെ യോഗ്യത നേടാനുള്ള അവസരമുണ്ട്.