പതിന്നാലാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പൂരം കോവിഡ് ഇടവേളയ്ക്കുശേഷം നാളെ മുതൽ പുനരാരംഭിക്കും.
ഏപ്രിൽ ഒന്‍പത് മുതൽ മേയ് രണ്ട് വരെ ഇന്ത്യയിൽ അരങ്ങേറിയ 14-ാം സീസണ്, ടീമുകളുടെ ബയോ സെക്യൂർ ബബിളിനുള്ളിൽ കോവിഡ് വ്യാപനം ഉണ്ടായതിനെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. നാല് മാസത്തെ ഇടവേളയ്ക്കുശേഷമാണ് നാളെ 2021 ഐപിഎൽ സീസണിന്റെ രണ്ടാംഖണ്ഡം ആരംഭിക്കുന്നത്. ഗാലറിയിൽ പരിമിതമായ തോതിൽ കാണികൾക്ക് പ്രവേശനമുണ്ട്.
1. ഡൽഹി കാപ്പിറ്റൽസ്
ക്യാപ്റ്റൻ: ഋഷഭ് പന്ത്
എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹി കാപ്പിറ്റൽസ് ആറ് ജയവും രണ്ട് തോൽവിയുമായി 12 പോയിന്റോടെ നിലവിൽ ഒന്നാം സ്ഥാനത്താണ്. രാജസ്ഥാൻ റോയൽസിനോടും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോടും മാത്രമാണ് ഡിസി പരാജയപ്പെട്ടത്.
380 റണ്‍സുമായി സീസണിലെ റണ്‍വേട്ടയിൽ ഒന്നാമതുള്ള ശഖർ ധവാനും 308 റണ്‍സ് നേടിയ പൃഥ്വി ഷായുമാണ് കാപ്പിറ്റൽസിന്റെ കരുത്ത്. ശ്രേയസ് അയ്യർ തിരിച്ചെത്തുമെങ്കിലും ഋഷഭ് പന്ത് തന്നെയാണ് ടീമിന്റെ നായക സ്ഥാനത്ത് തുടരുക.
=ക്രിസ് വോക്സ് യുഎഇയിൽ ടീമിനൊപ്പമില്ല. ബെൻ ധ്വാർഷ്യൂസ് പകരം ടീമിലെത്തി.
2. ചെന്നൈ സൂപ്പർ കിംഗ്സ്
ക്യാപ്റ്റൻ: എം.എസ്. ധോണി
ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി അഞ്ച് ജയവും രണ്ട് തോൽവിയുമായി 10 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് എം.എസ്. ധോണിയുടെ ടീം. ഡൽഹിയോടും മുംബൈ ഇന്ത്യൻസിനോടും മാത്രമാണ് സിഎസ്കെ തോൽവി രുചിച്ചത്. ഫാഫ് ഡുപ്ലെസിസാണ് (320 റണ്‍സ്) ടീമിന്റെ ബാറ്റിംഗ് കരുത്ത്. 206 റണ്‍സും അഞ്ച് വിക്കറ്റും വീഴ്ത്തിയ മൊയീൻ അലി തിളങ്ങി.
=മുംബൈയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടതായിരുന്നു ചെന്നൈയുടെ ഇന്ത്യയിലെ അവസാന മത്സരം. മുംബൈക്കെതിരേയാണ് യുഎഇയിൽ ചെന്നൈയുടെ ആദ്യ മത്സരം.
3. റോയൽ ചലഞ്ചേഴ്സ്
ക്യാപ്റ്റൻ: വിരാട് കോഹ്ലി
ഏഴ് മത്സരങ്ങളിൽനിന്ന് അഞ്ച് ജയവും രണ്ട് തോൽവിയുമായി 10 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. പോയിന്റിൽ സിഎസ്കെയ്ക്കൊപ്പമാണെങ്കിലും നെറ്റ് റണ്‍ റേറ്റിൽ പിന്നിലാണ്. മാക്സ്വെൽ (223 റണ്‍സ്), ഡിവില്യേഴ്സ് (207), കോഹ്ലി (198), ദേവ്ദത്ത് പടിക്കൽ (195) എന്നിവരുടെ ബാറ്റിംഗ് ആണ് ആർസിബിയുടെ ശക്തി.
=ഹസരങ്ക, ദുഷ്മന്ത ചമീര, ജോർജ് കാർട്ടണ്‍, ടിം ഡേവിഡ്, ആകാഷ് ദീപ് എന്നിവർ പുതിയതായി ടീമിലെത്തി.
4. മുംബൈ ഇന്ത്യൻസ്
ക്യാപ്റ്റൻ: രോഹിത് ശർമ
ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈക്ക് നാല് ജയവും മൂന്ന് തോൽവിയും. എട്ട് പോയിന്റുമായി നാലാം സ്ഥാനത്ത്. ശേഷിക്കുന്നത് ഏഴ് മത്സരങ്ങൾ. 250 റണ്‍സുമായി രോഹിത് ശർമയാണ് ടീമിന്റെ ടോപ് സ്കോറർ. കിറോണ്‍ പൊള്ളാർഡ് (168 റണ്‍സും മൂന്ന് വിക്കറ്റ്), കൃണാൽ പാണ്ഡ്യ ( 100 റണ്‍സും മൂന്ന് വിക്കറ്റ്)എന്നിവരുടെ ഓൾ റൗണ്ട് മികവ് ആദ്യ പകുതിയിൽ കണ്ടു.
സൂര്യകുമാർ യാദവ് (173 റണ്‍സ്), ക്വിന്റണ്‍ ഡികോക്ക് (155 റണ്‍സ്) എന്നിവരും ഫോമിലായിരുന്നു. ടീമിൽ മാറ്റമില്ല.
5. രാജസ്ഥാൻ റോയൽസ്
ക്യാപ്റ്റൻ: സഞ്ജു വി. സാംസണ്
ഏഴ് മത്സരങ്ങളിൽനിന്ന് മൂന്ന് ജയവും നാല് തോൽവിയുമായി ആറ് പോയിന്റോടെ അഞ്ചാം സ്ഥാനത്ത്. ആദ്യ നാലിൽ ഉൾപ്പെട്ട് നോക്കൗട്ടിൽ പ്രവേശിക്കാനുള്ള കഠിനശ്രമത്തിലാണ് സഞ്ജു വി. സാംസണും സംഘവും. സഞ്ജുവാണ് (277 റണ്‍സ്) ടീമിന്റെ ടോപ് സ്കോറർമാർ. ബൗളർമാരിൽ മുഷ്ഫിക്കർ റഹ്മാൻ എട്ട് വിക്കറ്റുമായി പോരാട്ടം നയിക്കുന്നു.
=പരിക്കേറ്റ പേസർ ജോഫ്ര ആർച്ചറിനു പകരം ഗ്രെൻ ഫിലിപ്പ്സും ആൻഡ്രൂ ടൈക്കു പകരം തബ്രൈസ് ഷംസിയും ടീമിലെത്തി.
6. പഞ്ചാബ് കിംഗ്സ്
ക്യാപ്റ്റൻ: കെ.എൽ. രാഹുൽ
എട്ട് മത്സരങ്ങൾ പൂർത്തിയാക്കി. ശേഷിക്കുന്നത് ആറ് മത്സരങ്ങൾ മാത്രം. മൂന്ന് ജയവും അഞ്ച് തോൽവിയുമായി ആറ് പോയിന്റുമായി ആറാമത്. കെ.എൽ. രാഹുൽ (331 റണ്‍സ്), മായങ്ക് അഗർവാൾ (260) ഓപ്പണിംഗ് കൂട്ടുകെട്ടാണ് ടീമിന്റെ കരുത്ത്. ക്രിസ് ഗെയ്ൽ 178 റണ്‍സ് എടുത്തിട്ടുണ്ട്. മുഹമ്മദ് ഷമി (8 വിക്കറ്റ്), അർഷദീപ് സിംഗ് (7 വിക്കറ്റ്) എന്നിവരാണ് ബൗളിംഗിലെ കരുത്ത്.
=ആദിൽ റഷീദും എയ്ഡെൻ മാർക്രമും ടീമിലെത്തി.
7. നൈറ്റ് റൈഡേഴ്സ്
ക്യാപ്റ്റൻ: ഓയിൻ മോർഗൻ
ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി. നേടാനായത് രണ്ട് ജയം മാത്രം. നാല് പോയിന്റുമായി ഏഴാം സ്ഥാനത്ത്. നിതീഷ് റാണ (201), ആന്ദ്രെ റസൽ (163), ദിനേഷ് കാർത്തിക് (123) എന്നിവരാണ് ടീമിന്റെ ടോപ് സ്കോറർമാർ.
=ഓസീസ് താരം പാറ്റ് കമ്മിൻസിനു പകരം ന്യൂസിലൻഡ് പേസർ ടിം സൗത്തി ടീമിലെത്തി.
8. സണ്‍റൈസേഴ്സ്
ക്യാപ്റ്റൻ: കെയ്ൻ വില്യംസണ്
ഏഴ് മത്സരങ്ങളിൽനിന്ന് ഒരു ജയവും ആറ് തോൽവിയുമായി രണ്ട് പോയിന്റ് മാത്രമുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ഏറ്റവും പിന്നിലുള്ള ടീം. ഡേവിഡ് വാർണർ (193), മനീഷ് പാണ്ഡെ (193) എന്നിവരാണ് ടീമിന്റെ ടോപ് സ്കോറർമാർ.
=ജോണി ബെയർസ്റ്റൊയ്ക്കു പകരം ഷെർഫാൻ റൂതർഫോഡ് ടീമിനൊപ്പം ചേർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.