മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിനു ബദലായി യൂറോപ്പിലെ 12 വന്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പുതിയ ലീഗ് ഒരുങ്ങുന്നു. യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പേരിലാണ് പുതിയ ലീഗ് നടത്തുക. റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, എസി മിലാൻ, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടനം, ആഴ്സണൽ, ചെൽസി ക്ലബ്ബുകളാണ് പുതിയ ലീഗിന്റെ സ്ഥാപകർ. റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരസാണ് സൂപ്പർ ലീഗിന്റെ തലവൻ. ബയേണ് മ്യൂണിക്, പാരീ സാൻ ഷെർമയിൻ, ബൊറൂസിയ ഡോർട്മുണ്ട് തുടങ്ങിയ വൻ ക്ലബ്ബുകൾ സൂപ്പർ ലീഗിൽ ചേരുന്നില്ല.
കൂടുതൽ സാന്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് സൂപ്പർ ലീഗിന് ക്ലബ്ബുകൾ തുടക്കം കുറിച്ചിരിക്കുന്നത്. 20 ക്ലബ്ബുകളെങ്കിലും ലീഗിലുണ്ടാകുമെന്നാണ് സൂചന. 2023-24 സീസണ് മുതൽ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുരുഷന്മാരുടെ സൂപ്പർ ലീഗ് തുടങ്ങിയശേഷം വനിതകളുടെ സൂപ്പർ ലീഗിനും പദ്ധതിയുണ്ട്.
12 ക്ലബ്ബുകളുടെ നീക്കത്തിനെതിരേ ഫിഫയും യുവേഫയും ഫുട്ബോൾ അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. വൻ ക്ലബ്ബുകൾ സ്വന്തമായി ലീഗ് തുടങ്ങുന്നത് ആഭ്യന്തര, യൂറോപ്യൻ ലീഗുകളെയും ബാധിക്കുമെന്ന ആശങ്കയും ഫിഫയ്ക്കും യുവേഫയ്ക്കുമുണ്ട്. സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന കളിക്കാരെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കുമെന്ന് യുവേഫ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കൂടാതെ സൂപ്പർ ലീഗുമായി സഹകരിക്കുന്ന ക്ലബ്ബുകളെ ഇരു സംഘടനകളുടെയും ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. സൂപ്പർ ലീഗിനുള്ള മുൻനിര ക്ലബ്ബുകളുടെ നീക്കം ചെറുകിട ക്ലബ്ബുകളെ സാന്പത്തികമായി ബാധിക്കുമെന്ന ആശങ്കയ്ക്കും ഇടയാക്കി.
സൂപ്പർ ലീഗിൽ ഇനി പ്രഖ്യാപിക്കാനിരിക്കുന്ന മൂന്നു ക്ലബ്ബുകളടക്കം 15 സ്ഥാപക ക്ലബ്ബുകൾ സ്ഥിരമായി ലീഗിലുണ്ടാകും. മറ്റ് അഞ്ച് ടീമുകൾ യോഗ്യതാ മത്സരങ്ങൾ കളിച്ച് സൂപ്പർ ലീഗിനു യോഗ്യത നേടും. പത്ത് ടീമുകളുടെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും. ഇരു ഗ്രൂപ്പിലെയും ആദ്യ മൂന്നു സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിലെത്തും. നാലും അഞ്ചും സ്ഥാനക്കാർ പ്ലേ ഓഫ് കളിച്ച് അതിൽ ജയിക്കുന്ന ടീമുകൾ അവസാന എട്ടിലെത്തും.
സൂപ്പർ ലീഗ് ഫുട്ബോളിൽ ലോകത്തിലെതന്നെ മികച്ച ക്ലബ്ബുകളും കളിക്കാരും സീസണിലുടനീളം ഏറ്റുമുട്ടുന്നതിലൂടെ യൂറോപ്യൻ ഫുട്ബോളിന്റെ ഗതി മാറും. ലോകനിലവാരമുള്ള മത്സരങ്ങളും സാന്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ ഉടമയും സൂപ്പർ ലീഗ് വൈസ് ചെയർമാനുമായ ജോയൽ ഗ്ലാസർ പറഞ്ഞു.
ചാന്പ്യൻസ് ലീഗിൽ മാറ്റവുമായി യുവേഫ
യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പേരിലുള്ള വൻകിട ക്ലബ്ബുകളുടെ പുതിയ തുടക്കത്തിൽ പകച്ച യുവേഫ, ചാന്പ്യൻസ് ലീഗിൽ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. 36 ടീമുകളെ പങ്കെടുപ്പിക്കാനാണ് യുവേഫയുടെ തീരുമാനം. നിലവിൽ 32 ടീമുകളാണ് ചാന്പ്യൻസ് ലീഗിൽ മത്സരിക്കുന്നത്. 2024-25 സീസണ് മുതലാകും 36 ടീമുകൾ പങ്കെടുക്കുന്ന ലീഗ് തുടങ്ങക.
പുതിയ ടീമുകളെത്തുന്പോൾ ഗ്രൂപ്പിൽ ഒരു ക്ലബ്ബിന് പത്ത് മത്സരം കളിക്കേണ്ടിവരും. ഇപ്പോൾ ആറു മത്സരമാണുള്ളത്. 16 ടീമുകൾ പ്രീക്വാർട്ടറിലെത്തും. വോട്ടെടുപ്പിലൂടെയാണ് ക്ലബ്ബുകളുടെ എണ്ണം കൂട്ടുന്ന കാര്യം തീരുമാനിച്ചത്.
ചാന്പ്യൻസ് ലീഗിന്റെ മാറ്റങ്ങൾക്കു സഹകരിക്കുമെന്നും സൂപ്പർ ലീഗിനു പിന്തുണ നൽകുന്നില്ലെന്നും ബയേണ് മ്യൂണിക്, ബൊറൂസിയ ഡോർട്മുണ്ട്, പിഎസ്ജി ക്ലബ്ബുകൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.